ചെന്നൈ : വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നുവെന്ന റിപ്പോർട്ടുകൾ തള്ളി നടൻ ആര്യ. ചെന്നൈയിലെ സീ ഷെല്‍ ഹോട്ടലുകളിലും ഉടമയുടെ വീട്ടിലും നടന്ന ആദായനികുതി റെയ്ഡുമായി ബന്ധപ്പെടുത്തി വന്ന വാർത്ത നിഷേധിച്ച് ആര്യ. പൂനമല്ലിയിലെ വീട്ടിലും റെയ്ഡ് നടക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാൽ സീ ഷെൽ എന്ന ഹോട്ടൽ താന്‍ തലശ്ശേരി സ്വദേശിയായ കുഞ്ഞിമൂസയ്ക്ക് വിറ്റിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച രാവിലെയാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ ചെന്നൈയിലെ സീ ഷെല്‍ ഹോട്ടലിന്റെ വിവിധ ശാഖകളില്‍ റെയ്ഡ് ആരംഭിച്ചത്. വേളാച്ചേരി, കൊട്ടിവാക്കം, കില്‍പ്പോക്ക്, തരമണി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ഹോട്ടലുകളിലും ഉടമ കുഞ്ഞിമൂസയുടെ തരമണിയിലെ വീട്ടിലുമായിരുന്നു പരിശോധന. കുഞ്ഞിമൂസയുടെ കേരളത്തിലെ സ്ഥാപനങ്ങളില്‍ നേരത്തെ റെയ്ഡ് നടത്തിയിരുന്നുവെന്നും അതിന്റെ തുടര്‍ച്ചയാണ് ചെന്നൈയിലെ ഹോട്ടലുകളിലെ റെയ്‌ഡെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി.
കൊച്ചിയിലെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. കൊച്ചിയില്‍നിന്നുള്ള ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നതായാണ് വിവരം. നികുതിവെട്ടിപ്പ്, വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനം തുടങ്ങി ആരോപണങ്ങളാണ് പരാതിയിലുള്ളത്. എന്നാൽ ഈ റെയ്ഡിൽ നടൻ ആര്യയുടെ പേര് വന്നതോടെയാണ് വലിയ വാർത്താ പ്രധാന്യം വന്നത്. എന്നാൽ ആര്യ ഏതാനും മാസം മുൻപ് ഈ സ്ഥാപന ശ്യംഖല വിൽപ്പന നടത്തിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
സി ഷെല്ലിലെ റെയ്ഡാണ് തെറ്റിദ്ധാരണ ജനിക്കാൻ കാരണമെന്നും ആര്യക്ക് ഈ വിഷയത്തിൽ ബന്ധമില്ലെന്നും കൃത്യമായ രേഖകൾ കൈവശമുണ്ടെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.