നിലമ്പൂരില്‍ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫിലേക്ക് ക്രോസ് വോട്ടിങ് നടന്നെന്ന് പി.വി. അന്‍വര്‍

ഷൗക്കത്തിന് ലഭിക്കേണ്ട 10,000 വോട്ടുകള്‍ സ്വരാജിന് ലഭിച്ചു

നിലമ്പൂരില്‍ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫിലേക്ക് ക്രോസ് വോട്ടിങ് നടന്നിട്ടുണ്ടെന്ന് പി.വി. അന്‍വര്‍. തനിക്ക് ലഭിക്കേണ്ടിയിരുന്ന 10000 ത്തോളം വോട്ടുകള്‍ ആര്യാടന്‍ ഷൗകത്ത് വിജയിക്കും എന്ന് ഭയന്ന് യു ഡി എഫില്‍ നിന്നും എം സ്വരാജിന് ക്രോസ് വോട്ട് ചെയ്തിട്ടുണ്ട് എന്നുള്ള കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. പിന്നാലെ അദ്ദേഹം വാര്‍ത്താസമ്മേളനവും നടത്തി.
ഇന്നലെ രാവിലെ മുതല്‍ മണ്ഡലത്തില്‍ പ്രാദേശിക സര്‍വേ നടത്തിയെന്നും തനിക്ക് പ്രയാസമുള്ള കാര്യമാണ് അറിഞ്ഞതെന്നും അന്‍വര്‍ മാധ്യമങ്ങളോടും പറഞ്ഞു. 10000 ത്തോളം ഷൗക്കത്ത് വിരുദ്ധ വോട്ടുകള്‍ സ്വരാജിന് ലഭിച്ചു. അത് തന്നെ സംബന്ധിച്ച് വലിയ നഷ്ടമാണെന്നും സ്വരാജിന് ഇത് വലിയ ആശ്വാസമായെന്നും അദ്ദേഹം വ്യക്തമാക്കി. പതിനായിരം വോട്ട് പോയിട്ടുണ്ടെങ്കില്‍ ആര്യാടന്‍ ഷൗക്കത്ത് എം. സ്വരാജിന് പിന്നിലാകും. ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെ താന്‍ എതിര്‍ത്തതിന് കാരണം ഇതൊക്കെയാണെന്ന് അന്‍വര്‍ പറഞ്ഞു.
സ്വരാജ് 35000 വോട്ട് പിടിക്കൂമെന്ന് താന്‍ പറഞ്ഞത് കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും അന്‍വറിന് വോട്ട് ചെയ്താല്‍ ഷൗക്കത്ത് ജയിക്കും എന്ന വിലയിരുത്തലിലാണ് എല്‍ഡിഎഫ് ലേക്ക് യുഡിഎഫ് വോട്ടുകള്‍ പോയതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഉയര്‍ത്തിയ വിഷയങ്ങള്‍, പ്രതിപക്ഷ നേതാവിന്റെ തന്നോടുള്ള സമീപനം അടക്കം വോട്ടര്‍മാരെ സ്വാധീനിച്ചു. താന്‍ ജയിക്കില്ലെന്ന വിലയിരുത്തലില്‍ ആണ് ഈ വോട്ടുകള്‍ പോയത്. സ്ഥാനാര്‍ഥി നിര്‍ണയമാണ് വോട്ട് ചോര്‍ച്ചക്ക് കാരണം. ഈ വോട്ട് ചോര്‍ച്ച യുഡിഎഫ് നേതൃത്വം അറിഞ്ഞില്ലെന്നും പല ഘട്ടത്തിലും ലീഗ് നേതൃത്വം യുഡിഎഫിനാല്‍ അപമാനിക്കപ്പെട്ടിട്ടും മുസ്ലിം ലീഗ് നേതാക്കളും പ്രവര്‍ത്തകരും രാപകല്‍ അധ്വാനിച്ചുവെന്നും അന്‍വര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *