ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ടുള്ള ചർച്ചയിൽ പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയുടെ സൂത്രധാരന്മാർക്ക് ഇപ്പോൾ ഉറങ്ങാൻ കഴിയില്ലെന്ന് പറഞ്ഞ അദ്ദേഹം ഇത് ഇന്ത്യയുടെ വിജയോത്സവത്തിന്റെ സമ്മേളനമാണെന്നും ലോക്സഭയിൽ വ്യക്തമാക്കി. ഭീകരരുടെ താവളങ്ങൾ തകർത്തതിന്റെ വിജയാഘോഷത്തിലാണ് രാജ്യം. താൻ പറയുന്നത് ഇന്ത്യയുടെ പക്ഷമാണെന്നും മോദി കൂട്ടിച്ചേർത്തു.
“രാജ്യത്തിനെതിരെ നടത്തിയ ആസൂത്രിതമായ ആക്രമണമാണ് പഹൽഗാമിൽ അരങ്ങേറിയത്. രാജ്യത്തിന്റെ ഒത്തൊരുമിച്ച് ഈ നീക്കത്തെ ചെറുത്തു. സൈന്യത്തിന് പൂർണ പിന്തുണയും സ്വാതന്ത്ര്യവും നൽകുന്നതായിരുന്നു ഓപ്പറേഷൻ സിന്ദൂർ. പാകിസ്ഥാന്റെ മുക്കിലും മൂലയിലും കയറി ആക്രമിച്ച് തീവ്രവാദ കേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർത്തു. പഹൽഗാമിന് തിരിച്ചടി നൽകുമെന്ന വാക്ക് രാജ്യവും സൈന്യവും പാലിച്ചു.” പ്രധാനമന്ത്രി ലോക്സഭയിൽ പറഞ്ഞു.
പാകിസ്ഥാനെതിരെ പലയുദ്ധങ്ങളും നടത്തിയെങ്കിലും ഇത്രയും വലിയ തിരിച്ചടി ഭാരതചരിത്രത്തിൽ ആദ്യമായിരുന്നു. ജനങ്ങൾ ഒരുമിച്ചാണ് പഹൽഗാമിന് മറുപടി നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ആണവായുധ ഭീഷണിയുമായി പാകിസ്ഥാൻ രംഗത്ത് വന്നു. അത് ഇന്ത്യയോട് വിലപോകില്ലെന്നും മോദി ആവർത്തിച്ചു. ക്രമണം നിർത്താൻ ഒരു ലോകനേതാവും ആവശ്യപ്പെട്ടില്ല. പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടാകുമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് മുന്നറിയിപ്പ് നൽകിയിരുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി. ആക്രമിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്നായിരുന്നു അദ്ദേഹത്തിന് നൽകിയ മറുപടിയെന്നും പ്രധാനമന്ത്രി.
പാക്ക് വ്യോസേനാ താവളങ്ങൾ ഇപ്പോഴും ഐസിയുവിലാണ്. പ്രതീക്ഷിക്കാത്ത അടി ലഭിച്ചപ്പോൾ പാക്കിസ്ഥാൻ വെടിനിർത്തലിന് അപേക്ഷിച്ചു. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല. സാഹസത്തിനു മുതിർന്നാൽ മറുപടി നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.കോണ്‍ഗ്രസിനെതിരെയും പ്രധാനമന്ത്രി വിമര്‍ശനമുന്നയിച്ചു. രാജ്യത്തെ ധീരൻമാരെ കോണ്‍ഗ്രസ് പിന്തുണക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് മോദി വിമര്‍ശിച്ചു. പഹൽഗാം കൂട്ടക്കൊലയിലും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു. കോണ്‍ഗ്രസിന് ജനഹൃദയങ്ങളിൽ സ്ഥാനമുണ്ടാകില്ലെന്നും മോദി സൂചിപ്പിച്ചു.









