ഇംഗ്ലണ്ട് :കഴിഞ്ഞ സീസണില്‍ ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ നടന്ന ഒന്‍പത് പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ കിക്കോഫുകളും റീസ്റ്റാര്‍ട്ടുകളും വൈകിപ്പിച്ചത്തിനു പ്രീമിയര്‍ ലീഗ്, മാഞ്ചസ്റ്റര്‍ സിറ്റിക്ക് 1 മില്ല്യണ്‍ പൗണ്ട് പിഴ ചുമത്തി.
മാഞ്ചസ്റ്റര്‍ സിറ്റി പിഴ അംഗീകരിക്കുകയും നിയമലംഘനം നടത്തിയതിന് ക്ഷമാപണം നടത്തുകയും ചെയ്തതായി പ്രീമിയര്‍ ലീഗ് പ്രസ്താവിച്ചു.ഇത്തരം ലംഘനങ്ങള്‍ക്ക് ഇതിന് മുന്‍പും സിറ്റിക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സമാനമായ നിയമങ്ങള്‍ 22 തവണ ലംഘിച്ചതിന് സിറ്റിക്ക് 2 മില്യണ്‍ പൗണ്ടിലധികം പിഴ ചുമത്തിയിരുന്നു എന്നും പ്രീമിയര്‍ ലീഗ് പ്രസ്താവനയിൽ പറയുന്നു. ഉയര്‍ന്ന പ്രൊഫഷണല്‍ നിലവാരം നിലനിര്‍ത്തുന്നതിനും മത്സരങ്ങളുടെ സംപ്രേക്ഷണം കൃത്യസമയത്ത് നടക്കുന്നതിനും വേണ്ടിയാണ് ഈ നിയമങ്ങള്‍ നിലവിലുള്ളതെന്ന് പ്രസ്താവനയിലൂടെ പ്രീമിയര്‍ ലീഗ് ചൂണ്ടിക്കാട്ടി.
സതാംപ്ടണ്‍, ടോട്ടന്‍ഹാം ഹോട്സ്പര്‍, നോട്ടിംഗ്ഹാം ഫോറസ്റ്റ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, വെസ്റ്റ്ഹാം യുണൈറ്റഡ്, ന്യൂകാസില്‍ യുണൈറ്റഡ് എന്നീ ടീമുകള്‍ക്കെതിരായ ഹോം മത്സരങ്ങള്‍ക്കും ക്രിസ്റ്റല്‍ പാലസ്, ആസ്റ്റണ്‍ വില്ല, ഇപ്സ്വിച്ച് ടൗണ്‍ എന്നിവയ്ക്കെതിരായ എവേ മത്സരങ്ങള്‍ക്കുമായി സിറ്റിയുടെ മൊത്തം 1.08 മില്യണ്‍ പൗണ്ടാണ് പിഴ ചുമത്തിയത്.