വിമാനദുരന്തത്തിൽ നടുങ്ങി രാജ്യം;മരണം 294 ആയി;അനുശോചിച്ച് രാഷ്ട്രനേതാക്കൾ;അന്വേഷണത്തെ സഹായിക്കാൻ ബോയിങ് കമ്പനിയും

അഹമ്മദാബാദ് : രാജ്യം നടുങ്ങിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ 294 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. രണ്ട് പതിറ്റാണ്ടിനിടെ രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വിമാനാപകടമാണ് അഹമ്മദാബാദില്‍ കഴിഞ്ഞ ദിവസമുണ്ടായത്. സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ 15 കിലോമീറ്ററകലെ ജനവാസ കേന്ദ്രത്തിലാണ് എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. മേഘാനി നഗറിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. മരിച്ചവരില്‍ ഹോസ്റ്റലിലുണ്ടായിരുന്ന 10 വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു. മെസ് ഹാളിൽ ഭക്ഷണം കഴിക്കാനായി ഒത്തു കൂടിയവരാണ് മരിച്ചത്.

അപകടത്തില്‍ പെട്ട വിമാനത്തില്‍ യാത്രക്കാരും ജീവനക്കാരുമുള്‍പ്പെടെ 242 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 241 പേരും അപകടസ്ഥലത്ത് തന്നെ മരിച്ചു. ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാര്‍ എന്ന യാത്രക്കാരന്‍ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വിമാനം തകര്‍ന്നുവീണ സ്ഥലത്തുണ്ടായിരുന്ന 29 പേരും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. 10 വിദ്യാര്‍ഥികള്‍ക്ക് പുറമെ 24 പ്രദേശവാസികളും കൊല്ലപ്പെട്ടു. ജനത്തിരക്കേറിയ മേഖലയിലാണ് വിമാനം വീണത് എന്നത് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38 നായിരുന്നു അപകടം. വിമാനം ഇടിച്ചിറങ്ങിയ കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണമായും കത്തിനശിച്ചു. ആശുപത്രികളിലെത്തിച്ചതില്‍ 80 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ബാക്കിയുള്ളവരെ തിരിച്ചറിയാനായി യാത്രക്കാരുടെ ബന്ധുക്കളില്‍ നിന്ന് ഡിഎന്‍എ ശേഖരിക്കുന്നുണ്ട്. അപകടം നടന്നതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഹമ്മദാബാദിലെത്തി. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അഹമ്മദാബാദിലെത്തും.വ്യോമയാന മന്ത്രിയുൾപ്പെടെയുള്ളവർ ഇന്നലെ തന്നെ സ്ഥലത്തെത്തി കാര്യങ്ങൾ ഏകോപിപ്പിച്ചിരുന്നു.

ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് ഒരുകോടി രൂപവീതം ധനസഹായം നല്‍കുമെന്ന് എയര്‍ ഇന്ത്യയുടെ ഉടമസ്ഥർ കൂടിയായ ടാറ്റാ ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് പൂര്‍ണമായി വഹിക്കുമെന്നും തകര്‍ന്ന മെഡിക്കല്‍ കോളേജ് കെട്ടിടം പുനര്‍ നിര്‍മിക്കുമെന്നും ടാറ്റാ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.

അപകടത്തിന്റെ കാരണം എന്തെന്ന് കണ്ടെത്താന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് രാത്രി വൈകിയാണ് കണ്ടെടുത്തത്. ഇതില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കും. പക്ഷിയിടിച്ചതാണോ യന്ത്രത്തകരറാണോ അതോ അനവദിനീയമായതിലും ഭാരം കൂടതലായിരുന്നതാണോ തുടങ്ങിയവ വിശദായി അന്വേഷച്ചു വരികയാണ്.തകര്‍ന്നുവീഴുന്ന സമയത്ത് വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും പ്രവര്‍ത്തനരഹിതമായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

ഈ വിമാനത്തിന്‍ സാങ്കേതിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന ആരോപണങ്ങളൽ ഇതുവെ എയർ ഇന്ത്യ വ്യക്തമായ പ്രതികരം നടത്തിയിട്ടില്ല. ഇതേ വിമാനം ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലേക്ക് എത്തിയതിന് ശേഷമാണ് ലണ്ടനിലേക്ക് തിരിച്ചത്. ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലേക്ക് വിമാനത്തില്‍ എത്തിയ യാത്രക്കാരില്‍ ഒരാള്‍ ഇത്തരമൊരു കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ അന്വേഷണ ഏജന്‍സികള്‍ എല്ലാ വശങ്ങളും പരിഗണിക്കുന്നുണ്ട്. ഇന്ത്യന്‍ ഏജന്‍സികളുടെ അന്വേഷണത്തെ സഹായിക്കാന്‍ ബോയിങ് കമ്പനിയുടെ ഉദ്യോഗസ്ഥരും അടുത്ത ദിവസം തന്നെ ഇന്ത്യയിലെത്തും. ഇതിനൊപ്പം യു.എസ് ഫെഡറല്‍ ഏവിയേന്‍ ഉദ്യാഗസ്ഥരും എത്തുമെന്നാണ് വിവരം.

രാജ്യത്തുണ്ടായ ഏറ്റുവും വലിയ വിമാനദുരന്തങ്ങളിലൊന്നാണ് നടന്നത്.വിവിധ ലോകനേതാക്കൾ ഉൾപ്പെടയുളളവർ അനുശോചിച്ചു. പല ഭാഗങ്ങളിൽ നിന്നും രാജ്യത്തിന് സഹായ വാഗ്ദാനങ്ങളും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *