എം.വി. ഗോവിന്ദന് പിണറായിയുടെ പരസ്യവിമര്‍ശനം

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വായില്‍ തോന്നിയത് വിളിച്ച് പറയരുതെന്നും തിരഞ്ഞെടുപ്പ് കാലത്ത് ഓരോ വാക്കും സൂക്ഷിക്കണമെന്നും തിരുവനന്തപുരത്ത് നടന്ന സിപിഎം ശില്‍പശാലയില്‍ മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തിലുള്ള രീതി അവസാനിപ്പിക്കുന്നതാണ് നല്ലത്. ജയമോ തോല്‍വിയോ പ്രശ്‌നമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍എസ്എസ് ബന്ധ വിവാദത്തിലാണ് പരോക്ഷ വിമര്‍ശനം. പേരെടുത്തു പറയാതെ ആയിരുന്നു മുഖ്യമന്ത്രി എം.വി ഗോവിന്ദനെ വിമര്‍ശിച്ചത്.
എകെജി സെന്ററില്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ മുതല്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ വരെ പങ്കെടുത്ത ശില്പശാലയിലാണ് മുഖ്യമന്ത്രി പരാമര്‍ശങ്ങള്‍ നടത്തിയത്. എന്തും വിളിച്ച് പറയുന്നത് അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും വിവാദങ്ങളില്ലാത്ത പ്രചാരണ കാലമായിരുന്നു നിലമ്പൂരിലെന്നും മുഖ്യമന്ത്രി. ജയമോ തോല്‍വിയോ പ്രശ്നമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരില്‍ വോട്ടെടുപ്പിനു തൊട്ടുമുന്‍പായിരുന്നു സിപിഎമ്മിനെ പ്രതിരോധത്തിലാക്കി എം.വി. ഗോവിന്ദന്റെ പ്രതികരണം. അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നു എന്നായിരുന്നു പ്രതികരണം. ഇത് വിവാദമായ പശ്ചാത്തലത്തില്‍ പറഞ്ഞതില്‍ വ്യക്തത വരുത്തി എം.വി.ഗോവിന്ദന്‍ രംഗത്തെത്തിയിരുന്നു. സിപിഎമ്മിന് ആര്‍എസ്എസ് കൂട്ടുകെട്ട് അന്നും ഇന്നുമില്ലെന്നും താന്‍ പറഞ്ഞത് അന്‍പത് കൊല്ലം മുന്‍പത്തെ കാര്യമാണെന്നുമായിരുന്നു ഗോവിന്ദന്‍ വിശദീകരിച്ചത്. ഗോവിന്ദനെ തിരുത്തി മുഖ്യമന്ത്രിയും വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *