നിലമ്പൂർ : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂർത്തിയായി. 73.25 ശതമാനം വോട്ട് രേഖപ്പെടുത്തിയെന്നാണ് അനൌദ്യോഗിക കണക്കുകൾ.തുടക്കത്തില്‍ വേഗത കുറഞ്ഞ പോളിങ് ശതമാനം ഉച്ചയോടെ മികച്ച രീതിയിൽ എത്തി. പ്രചാരണത്തിലെ ആവേശം നിലമ്പൂര്‍ ജനത വിധിയെഴുത്തിലും പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അഞ്ചു മണിവരെ 70.76 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. ആറു മണിവരെയായിരുന്നു വോട്ടെടുപ്പ്.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 75.23 ശതമാനമായിരുന്നു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 71.28 ശതമാനം, 2024 ലെ തന്നെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ 61.46 ശതമാനം എന്നിങ്ങനെയായിരുന്നു വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ പോളിങ് ശതമാനം.
പൊതുവെ സമാധാനപരമായിരുന്നു വോട്ടെടുപ്പ്. 1200 പോലീസുകാരുടെയും കേന്ദ്ര സേനയുടെയും സുരക്ഷയില്‍ നടന്ന വോട്ടെടുപ്പില്‍ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. 23-നാണ് ഫല പ്രഖ്യാപനം.പ്രധാന മുന്നണി സ്ഥാനാര്‍ഥികളടക്കം പത്ത് പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ് മാങ്കുത്ത് എല്‍പി സ്‌കൂളിലും യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലും എത്തി വോട്ട് രേഖപ്പെടുത്തി. എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ് ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കുടുംബ സമേതം എത്തി വോട്ട് രേഖപ്പെടുത്തി.സ്വതന്ത്ര സ്ഥാനാർഥിയായ പി വി അൻവറിന് മണ്ഡലത്തിൽ വോട്ടില്ല പോളിങ് ബൂത്തുകളില്‍ നേര്‍ക്കുനേരെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജും പരസ്പരം ആലിംഗനം ചെയ്തു. അതേസമയം സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ആലിംഗനം ചെയ്യാനെത്തിയപ്പോള്‍ കൈകൊടുത്ത് ഒഴിവായതും ഈതെഞ്ഞടുപ്പിന്റെ ചിത്രമായി. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി.വി.പ്രകാശിന്റെ ഭാര്യയും മക്കളും വോട്ട് രേഖപ്പെടുത്താനെത്തില്ലെന്ന് രാവിലെ മുതലേ അഭ്യൂഹം ഉയർന്നു. എന്നാൽ കൊട്ടിയൂർ ദർശനം കഴിഞ്ഞ് ഉച്ചയോടെ അവർ എത്തി വോട്ട് ചെയ്തു. കോൺഗ്രസ് സ്ഥാനാർഥി ആര്യാടൻ ഷൌക്കത്തിന് കാണുയോ സംസാരിക്കുകയോ ചെയ്തില്ല. യുഡിഎഫ് സ്ഥാനാര്‍ഥി വീട്ടില്‍ വരാത്തതില്‍ പരാതിയില്ലെന്നും മരണംവരെ പാര്‍ട്ടിക്കൊപ്പമാണെന്നും അവര്‍ വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാതിരഞ്ഞെടുപ്പിനും മുന്‍പേ നടക്കുന്ന സെമിഫൈനല്‍ എന്ന പ്രാധാന്യത്തോടെയാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ മുന്നണികള്‍ കണ്ടിരുന്നത്. 21 ദിവസം നീണ്ട പ്രചാരണം മുന്നണികളുടെ ബലപരീക്ഷണത്തിനുവേദിയായി. മുഴുവന്‍ സംവിധാനങ്ങളെയും നിലമ്പൂരിലേക്ക് കേന്ദ്രീകരിച്ചുകൊണ്ടാണ് യുഡിഎഫും എല്‍ഡിഎഫും പ്രചാരണം നടത്തിയത്. പൊതുവ പതിയെ ആയിരുന്നെങ്കിലും എൻ ഡി എയും പ്രാചാരണത്തിൽ പിന്നിലല്ലായിരുന്നു. പി വി അൻവറാകട്ടെ ജനകീയവിഷയങ്ങളും പിണറായിസവും സതീശനിസവുയിട്ടാണ് കളം നിറഞ്ഞത്.