നിലമ്പൂരില്‍ യുഡിഎഫ് തരംഗം, ആര്യാടന് 11,077 വോട്ടിന്റെ വിജയം

അടിതെറ്റി വീണ് എല്‍ഡിഎഫ്

  • ഇടതു ശക്തികേന്ദ്രങ്ങളില്‍ യുഡിഎഫ്
  • ഭരണവിരുദ്ധ വികാരമെന്ന് യുഡിഎഫ്
  • കേരളത്തിലെങ്ങും യുഡിഎഫ് ആഹ്‌ളാദ പ്രകടനം
  • സ്വന്തം ബൂത്തില്‍ സ്വരാജ് 43 വോട്ടിന് പിന്നിലായി
  • എല്‍ഡിഎഫ് ഭൂരിപക്ഷമുള്ള നിലമ്പൂര്‍ നഗരസഭയും സ്വരാജിനെ തുണച്ചില്ല
  • അന്‍വറിനെ തള്ളാനാകില്ലെന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്
  • കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമെന്ന് അടൂര്‍ പ്രകാശ്
  • കരുത്ത് തെളിയിച്ച് പി.വി. അന്‍വര്‍
  • പിടിച്ചത് പിണറായിസത്തിനെതിരായ വോട്ടെന്ന് പി.വി. അന്‍വര്‍
  • സ്വന്തം നാട്ടില്‍ ഭൂരിപക്ഷമുറപ്പിച്ച് വി.എസ്.ജോയ് താരമായി
  • അന്നും ഇന്നും എന്നും പാര്‍ട്ടിക്കൊപ്പമെന്ന് വി.വി. പ്രകാശിന്റെ മകളുടെ ഫേസ്ബുക്ക് പോസ്റ്റ്

‘ചങ്ക് കൊടുത്തും മുന്നണിയെ സ്‌നേഹിക്കുന്ന പ്രവര്‍ത്തകരും നേതാക്കളുമുള്ളപ്പോള്‍ യു.ഡി.എഫ് ജനഹൃദയം കവരും. ഇത് യു.ഡി.എഫാണ്. ഒറ്റ പാര്‍ട്ടിയെ പോലെ പ്രവര്‍ത്തിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി. 2026-ല്‍ യു.ഡി.എഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരും.’ – വി.ഡി. സതീശന്‍.

യുഡിഎഫ് തരംഗം ആഞ്ഞടിച്ച നിലമ്പൂരില്‍ മൂവര്‍ണക്കൊടി വാനോളമുയര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വന്‍വിജയം നേടി. 11,005 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷൗക്കത്തിന്റെ വിജയം. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് 77,737 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ് 66,660 വോട്ടുകളും പി.വി. അന്‍വര്‍ 19,760 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ് 8648 വോട്ടും നേടി.
യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളില്‍ ആര്യാടന്‍ ശക്തമായി മുന്നേറിയപ്പോള്‍ ഇടതു ശക്തികേന്ദ്രങ്ങളും യുഡിഎഫ് മുന്നേറ്റത്തില്‍ നിലംപൊത്തി. സമ്പൂര്‍ണമായ യുഡിഎഫ് ആധിപത്യമാണ് വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ നിലമ്പൂരില്‍ കണ്ടത്. ഒമ്പത് റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ തന്നെ ആര്യാടന്‍ ഷൗക്കത്ത് പതിനായിരത്തിലധികം വോട്ട് നേടി വിജയമുറപ്പിച്ചു.
ഒരു റൗണ്ടില്‍ പോലും എല്‍ഡിഎഫിനെ മുന്നില്‍ കയറാന്‍ അനുവദിക്കാതെയായിരുന്നു യുഡിഎഫ് തേരോട്ടം. യുഡിഎഫിന് നിര്‍ണായക സാന്നിധ്യമുളള വഴിക്കടവില്‍ പ്രതീക്ഷിച്ച ലീഡ് തുടക്കത്തില്‍ അവര്‍ക്ക് നേടാനായില്ലെങ്കിലും തുടര്‍ന്നങ്ങോട്ട് തുടര്‍ന്നങ്ങോട്ട് യുഡിഎഫ് പടിപടിയായി മുന്നേറ്റം തുടരുകയായിരുന്നു. പി.വി.അന്‍വര്‍ പിടിച്ച വോട്ടുകളാണ് ആദ്യ റൗണ്ടില്‍ യുഡിഎഫ് പ്രതീക്ഷിച്ച മുന്‍തൂക്കം കുറച്ചതെന്നും വിലയിരുത്തലുണ്ടായി. മൂത്തേടത്ത് എത്തിയപ്പോള്‍ യുഡിഎഫ് ശക്തമായി മുന്നേറി. എം. സ്വരാജിന്റെയും ഡിസിസി പ്രസിഡണ്ട് വി.എസ്. ജോയിയുടെയും ജന്‍മനാടായ പോത്തുകല്ലിലും യുഡിഎഫ് മുന്നേറി. വി.എസ്. ജോയിക്ക് സ്ഥാനാര്‍ഥിത്വം നിഷേധിച്ചത് കൃസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളില്‍ യുഡിഎഫിന്റെ വോട്ട് കുറച്ചില്ലെന്നത് ശ്രദ്ധേയമായി. പോത്തുകല്‍ പഞ്ചായത്തിലെ ആദിവാസി മേഖലകളില്‍ യുഡിഎഫ് മുന്നേറ്റം തുടര്‍ന്നപ്പോള്‍ ഒമ്പതാമത്തെ റൗണ്ടില്‍ സ്വരാജ് ആദ്യമായി ലീഡ് പിടിച്ചു. 207 വോട്ടിന്റെ ലീഡ് നേടി. പിന്നീട് ഒരു ഘട്ടത്തിലും യുഡിഎഫ് അല്‍പം പോലും മുന്നോട്ടു പോയില്ല. നിലമ്പൂര്‍ നഗരസഭയടക്കമുള്ള ഇടതു ശക്തികേന്ദ്രങ്ങളിലൂടെ യുഡിഎഫ് തേരോട്ടം നടത്തയപ്പോള്‍ മുന്നണി കേന്ദ്രങ്ങളില്‍ ആഹ്ലാദം അണപൊട്ടി.

Leave a Reply

Your email address will not be published. Required fields are marked *