കൊട്ടിക്കലാശത്തിലേക്ക് നിലമ്പൂര്‍, പ്രചാരണം മൂര്‍ധന്യത്തില്‍

വിജയപ്രതീക്ഷയില്‍ ആര്യാടന്‍, സ്വരാജ്, അന്‍വര്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ കൊട്ടിക്കലാശത്തിനായി സര്‍വശക്തിയും സമാഹരിച്ച് മുന്നണികളും പ്രവര്‍ത്തകരും രംഗത്തിറങ്ങി. ദുര്‍ഘടമായ മലയോര മേഖലയിലടക്കം വീടുവീടാന്തരം കയറിയിറങ്ങി പരമാവധി വോട്ടുകള്‍ തങ്ങളുടെ പെട്ടിയിലാക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. പ്രധാനപ്പെട്ട എല്ലാ നേതാക്കളും മണ്ഡലത്തില്‍ ക്യാമ്പ് ചെയ്താണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ടായ പ്രിയങ്ക ഗാന്ധിയെ പങ്കെടുപ്പിച്ച് നടത്തിയ റോഡ് ഷോകളുമായാണ് അവസാന റൗണ്ടില്‍ യു.ഡി.എഫ്. പ്രചാരണം കൊഴുപ്പിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയിലെ വന്‍ ജനപങ്കാളത്തം യുഡിഎഫ് ക്യാമ്പില്‍ വലിയ ആവേശം സൃഷ്ടിച്ചു. പ്രിയങ്കാഗാന്ധി പ്രചാരണത്തിന് ശേഷം മടങ്ങിപ്പോയി. കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, കെ.സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ പ്രചാരണങ്ങള്‍ ഏകോപിപ്പിച്ച് മണ്ഡലത്തില്‍ തന്നെയുണ്ട്. പി.വി. അന്‍വര്‍ സൃഷ്ടിച്ച പ്രതിസന്ധി മറികടന്ന് കോണ്‍ഗ്രസില്‍ നേതാക്കളെല്ലാം ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കാന്‍ ഇവരുടെ സാന്നിധ്യത്തിന് കഴിഞ്ഞിട്ടുണ്ട്. ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ഥിത്വം സൃഷ്ടിച്ച കോളിളക്കം യുഡിഎഫിനെ ബാധിച്ചില്ലെന്ന് നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, സി.പി.ഐ. സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം, സംസ്ഥാന മന്ത്രിമാര്‍ അടക്കം പ്രമുഖരാണ് എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഏകോപിപ്പിക്കുന്നത്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ വിജയകരമായി പരീക്ഷിച്ച കുടുംബസദസ്സുകളാണ് എല്‍ഡിഎഫിന്റെ പ്രചാരണത്തിന് ജനകീയത നല്‍കുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിയും മുഖ്യമന്ത്രി പിണറായി വിജയനും ഉള്‍പ്പെടെ കുടുംബ സദസില്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പിനെ യു.ഡി.എഫ്. വര്‍ഗീയവല്‍ക്കരിച്ചെന്ന് ആരോപിച്ച് എല്‍ഡിഎഫ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച മഹാകുടുംബസദസില്‍ 46 കേന്ദ്രങ്ങളിലായി അരലക്ഷം പേര്‍ അണിനിരന്നതായാണ് എല്‍ഡിഎഫ് അവകാശവാദം. സ്ഥാനാര്‍ഥിയായി നിലമ്പൂരുകാരനായ എം.സ്വരാജ് വന്നപ്പോഴുള്ള ആവേശം വോട്ടായിമാറിയാല്‍ നിലമ്പൂരില്‍ ചരിത്രം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് ഇടതു പ്രതീക്ഷ.
പ്രിയങ്കാ ഫാക്ടറിനെ മറികടക്കാന്‍ മുന്‍ ക്രിക്കറ്റ് താരവും തൃണമൂല്‍ എം.പി.യുമായ യൂസഫ് പത്താനെ പി.വി. അന്‍വര്‍ കളത്തിലിറക്കിയത് കൗതുകമായി. മണ്ഡലത്തിന്റെ മുക്കും മൂലയുമറിയുന്ന അന്‍വറിന് പ്രചാരണത്തില്‍ രണ്ടു മുന്നണികള്‍ക്കുമൊപ്പം എത്താന്‍ സഹായകമായത് തനിക്കുള്ള ജനകീയ ബന്ധങ്ങളാണ്.
എന്‍ഡിഎ ക്യാമ്പില്‍ വിജയപ്രതീക്ഷകളില്ലെങ്കിലും പരമാവധി വോട്ട് പിടിക്കാന്‍ നേതാക്കളെല്ലാം അരയും തലയും മുറുക്കി രംഗത്തുണ്ട്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, കെ.സുരേന്ദ്രന്‍, എം.ടി. രമേശ് അടക്കമുള്ളവര്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുന്നു. ഗൃഹസന്ദര്‍ശനങ്ങള്‍ക്കാണ് എല്‍.ഡി.എ. ക്യാമ്പ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *