പത്തനംതിട്ട: പത്തനംതിട്ട മെഴുവേലിയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാവിനെതിരെ കൊലക്കുറ്റം ചുമത്തിയേക്കും. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് പോലീസിന്റെ തീരുമാനം. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോള്‍ തലയ്ക്ക് പരിക്കേറ്റതാകാം എന്നാണ് പൊലീസിന്റെ നിഗമനം . മാതാവില്‍ നിന്നും ഇലവുംതിട്ട പൊലീസ് മൊഴിയെടുത്തിരുന്നു. കൗണ്‍സിലിങ്ങിനിടെ നല്‍കിയ മൊഴിയില്‍ നിന്നും വിരുദ്ധമായാണ് മാതാവ് മൊഴി നല്‍കിയത്.
നവജാത ശിശുവിന്റെ മൃതദേഹം ചേമ്പിലയിൽ പൊതിഞ്ഞനിലയിലാണ് കണ്ടെത്തിയത്. മെഴുവേലി ആലക്കോടാണ് സംഭവം നടന്നത്.. അമിത രക്തസ്രാവത്തെത്തുടർന്ന് യുവതി ചൊവ്വാഴ്ച ചികിത്സ തേടിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രസവിച്ച കാര്യം വ്യക്തമായത്. പെൺകുട്ടി പ്രസവിച്ച കാര്യം വീട്ടുകാർക്ക് അറിയില്ലായിരുന്നു. ഡോക്ടർ വിശദമായി കാര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോഴാണ് പ്രസവകാര്യം ഉൾപ്പെടെ പെൺകുട്ടി വിശദീകരിച്ചത്. കുഞ്ഞിനെ ചേമ്പിലയിൽ പൊതിഞ്ഞ് സമീപത്തെ വീട്ടിൽ ഉപേക്ഷിച്ചുവെന്ന് പെൺകുട്ടി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സമീപത്തെ വീട്ടിൽ പരിശോധന നടത്തിയത്. ആളൊഴിഞ്ഞ വീട്ടിന്റെ പിരസരത്തായിരുന്നു മൃതദേഹം.
പൂട്ടിയിട്ടിരിക്കുന്ന അയൽവീടിന്റെ പിന്നിലായി വാഴയുടെ ചുവട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം കണ്ടെത്തിയ സ്ഥലം ഫോറന്‍സിക് സര്‍ജന്‍ അടുത്തയാഴ്ച സന്ദര്‍ശിക്കും.