പത്തനംതിട്ട : നവജാത ശിശുവിന്റെ മൃതദേഹം ചേമ്പിലയിൽ പൊതിഞ്ഞനിലയിൽ കണ്ടെത്തി. മെഴുവേലി ആലക്കോടാണ് സംഭവം. അമിത രക്തസ്രാവത്തെത്തുടർന്ന് യുവതി ചൊവ്വാഴ്ച ചികിത്സ തേടിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രസവിച്ച കാര്യം വ്യക്തമായത്. പെൺകുട്ടി പ്രസവിച്ച കാര്യം വീട്ടുകാർക്ക് അറിയില്ലായിരുന്നു. ഡോക്ടർ വിശദമായി കാര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോഴാണ് പ്രസവകാര്യം ഉൾപ്പെടെ പെൺകുട്ടി വിശദീകരിച്ചത്. കുഞ്ഞിനെ ചേമ്പിലയിൽ പൊതിഞ്ഞ് സമീപത്തെ വീട്ടിൽ ഉപേക്ഷിച്ചുവെന്ന് പെൺകുട്ടി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സമീപത്തെ വീട്ടിൽ പരിശോധന നടത്തിയത്. ആളൊഴിഞ്ഞ വീട്ടിന്റെ പിരസരത്തായിരുന്നു മൃതദേഹം.
പൂട്ടിയിട്ടിരിക്കുന്ന അയൽവീടിന്റെ പിന്നിലായി വാഴയുടെ ചുവട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
രക്തസ്രാവത്തെത്തുടർന്ന് പെൺകുട്ടിയെ ആദ്യം കിടങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവിടെ നിന്ന് റഫർ ചെയ്തതിനുസരിച്ചാണ് ചെങ്ങന്നൂരിലെ ആശുപത്രിയിൽ എത്തിച്ചത്. പ്രസവം നടന്നതായി ഡോക്ടർക്ക് ബോധ്യപ്പെട്ടെങ്കിലും ഇക്കാര്യം യുവതി സമ്മതിച്ചില്ല. കുഞ്ഞ് എവിടെയാണെന്നും എന്തുചെയ്‌തെന്നും ചോദിച്ചെങ്കിലും യാതൊന്നും പറഞ്ഞില്ല. ഒടുവിൽ രഹസ്യമായി, സീനിയർ നഴ്‌സിനോട് പ്രസവിച്ചെന്നും കുഞ്ഞിനെ വീടിനടുത്തുള്ള പറമ്പിനോട് ചേർന്നുള്ള മതിലിന് സമീപം വെച്ചിട്ടുണ്ടെന്നും യുവതി പറയുകയായിരുന്നു.
പെൺകുട്ടി നൽകിയ വിവരത്തിന്റെ വിശദാംശങ്ങളെല്ലാം ആശുപത്രി അധികൃതർ ചെങ്ങന്നൂർ പോലീസിന് കൈമാറി. സംഭവംനടന്ന സ്ഥലം ഇലവുംതിട്ടയായതിനാൽ അവിടുത്തെ എസ്എച്ച്ഒയെ അറിയിച്ചു. ഇലവുംതിട്ട പോലീസ്, യുവതി പറഞ്ഞ സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ കുഞ്ഞിന് ജീവനില്ലായിരുന്നു.
യുവതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രസവിച്ചത് ചൊവ്വാഴ്ച പുലർച്ചെ നാലിനെന്നാണ് യുവതി പോലീസിനോട് പറഞ്ഞിരിക്കുന്നത്. പൊക്കിൾകൊടി തനിയെ ആണ് മുറിച്ചത്. കരഞ്ഞ കുഞ്ഞിന്റെ വായപൊത്തിപ്പിടിച്ചു. ശൗചാലയത്തിൽകൊണ്ടുവെച്ച ശേഷം മൃതശരീരം ചേമ്പിലയിലാക്കി അയൽവീടിന്റെ പരിസരത്തേക്ക് മാറ്റി. ഗർഭിണിയായത് കാമുകനിൽ നിന്നാണെന്നും വിവരം വീട്ടുകാരോട് മറച്ചുവെച്ചതായും ഇവരുടെ മൊഴിയിലുണ്ട്. അതേസമയം രണ്ടുദിവസം മുൻപ് പ്രസവം നടന്നതായാണ് പരിശോധനയിൽ കാണുന്നതെന്ന് കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. ലക്ഷ്മിപിള്ള പറയുന്നു.
യുവതി ഗർഭിണിയാണെന്ന വിവരം വീട്ടുകാർക്ക് അറിയില്ലായിരുന്നുവെന്ന് ആശുപത്രി അധികൃതരും പറയുന്നു. പോലീസ് പരിശോധനയിൽ, വീട്ടിലെ മുറിക്കുള്ളിൽ രക്തക്കറ കണ്ടെത്തി. കുടുംബാംഗങ്ങളിൽ ഒരാളാണ് കുഞ്ഞിന്റെ മൃതദേഹം കാട്ടിക്കൊടുത്തത്. ഫൊറൻസിക് സംഘവും പോലീസും സ്ഥലത്ത് പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ, വീട്ടിലെ പ്രസവത്തിൽ മരിച്ചതാണോ എന്നത് പോസ്റ്റുമോർട്ടത്തിലേ വ്യക്തമാകൂ. കുഞ്ഞ് കരഞ്ഞപ്പോൾ വായപ്പൊത്തിപ്പിടിച്ചുവെന്ന് യുവതി നൽകിയ മൊഴിയിലുണ്ട്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷമേ മരണകാര്യത്തിൽ വ്യക്തത വരുത്തൂ. യുവതി ആരോഗ്യം വീണ്ടെടുക്കുന്നമുറയ്ക്ക് വിശദമായി ചോദ്യംചെയ്യും. ലൈംഗികപീഡനം ഉണ്ടായോയെന്നതടക്കമുള്ള കാര്യങ്ങളിലും അന്വേഷണം നടത്തും. കുഞ്ഞിന്റെ ശരീരത്തിൽ അസ്വാഭാവിക പാടുകളോ മുറിവോ ഇല്ലെന്ന് പോലീസ് അറിയിച്ചു. കുഞ്ഞിന്റെ മരത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തിലും അന്വേഷണമം നടക്കുകയാണ്.