തിരുവനന്തപുരം: തിരുവനന്തപുരത്തു നടന്ന സിനിമാ കോണ്‍ക്ലേവ് വേദിയില്‍ സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന് നടത്തിയ ദളിത്-സ്ത്രീ അധിക്ഷേപ പരാമര്‍ശത്തിനെ ശക്തമായി വിമർശിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു. വിശ്വചലച്ചിത്ര വേദികളിൽ വിഹരിച്ചിട്ടു കാര്യമില്ലെന്നും ഹൃദയ വികാസമുണ്ടാകണമെന്നും മനുഷ്യനാകണമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും സിനിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ നല്കുന്ന ഫണ്ടിന്റെ പശ്ചാത്തലത്തിലായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം. സര്‍ക്കാരിന്റെ ഫണ്ടില്‍ സിനിമ നിര്‍മിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് മൂന്ന് മാസത്തെ ഇന്റന്‍സീവ് ട്രെയിനിങ് കൊടുക്കണമെന്ന് അടൂർ പറഞ്ഞിരുന്നു.
സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗത്തിന് നല്കുന്ന പണം ഒന്നരക്കോടിയാണ്. അഴിമതിക്കുള്ള വഴിയുണ്ടാക്കുകയാണെന്ന് താന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. ഉദ്ദേശ്യം വളരെ നല്ലതാണ്. എന്നാല്‍ ഈ തുക മൂന്ന് പേര്‍ക്കായി നല്‍കണം. മൂന്ന് മാസത്തെ പരിശീലനം നല്‍കണം. അവര്‍ക്ക് മൂന്ന് മാസം വിദഗ്ദരുടെ പരിശീലനം നല്‍കണമെന്നും അടൂർ പറഞ്ഞിരുന്നു. അടൂരിന്റെ പരാമര്‍ശം കേരളത്തിൽ കടുത്ത പ്രതിഷേധത്തിന് കാരണമായി.