തിരുവനന്തപുരം :പദവി ഏറ്റെടുക്കാൻ താല്പര്യമില്ലെന്നും കേരള സർവകലാശാല രജിസ്ട്രാർ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഡോക്ടർ മിനി കാപ്പൻ വി സിക്ക് കത്ത് നൽകി. തനിക്കു വിവാദങ്ങൾക്ക് താല്പര്യമില്ലെന്ന് മിനി കാപ്പൻ വി സി ക്ക് നൽകിയ കത്തിൽ പറയുന്നു. മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നൽകി കഴിഞ്ഞദിവസമാണ് വി സി ഉത്തരവ് ഇറക്കിയത് .
മിനി കാപ്പന് രജിസ്ട്രാരുടെ ചുമതല കഴിഞ്ഞ ഏഴാം തീയതി നൽകിയിരുന്നെങ്കിലും ഉത്തരവ് ഇറങ്ങിയിരുന്നില്ല. തുടർന്ന് ഇന്നലെ രാവിലെയാണ് ഉത്തരവ് പുറത്തിറക്കിയത്.
വി സി യുടെ നിർദ്ദേശം അവഗണിച്ച് സർവ്വകലാശാലയിലെത്തിയ രജിസ്ട്രാർ കെ എസ് അനിൽകുമാർ അയച്ച അടിയന്തര സ്വഭാവത്തിലുള്ളതടക്കം 3 ഫയലുകളാണ് വി സി മടക്കി അയച്ചത് . എന്നാൽ രജിസ്ട്രാർ ഇൻ ചാർജ് എന്ന നിലയ്ക്ക് മിനി കാപ്പൻ അയച്ച 25 ഫയലുകൾ അംഗീകരിക്കുകയും ചെയ്തു. വരട്ടെ നോക്കാം എന്നായിരുന്നു ഫയൽ നീക്കം സംബന്ധിച്ച ചോദ്യത്തിന് രജിസ്ട്രാറുടെ മറുപടി.