കോട്ടയം : മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് ഒരു സ്ത്രീ മരിക്കാനിടയായതിൽ സർക്കാറിനെ രൂക്ഷമായി വിമർശിച്ച് പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മൻ. കേരളത്തെ ഭീതിപ്പെടുത്തി ഭരിക്കുന്ന സർക്കാരായി പിണറായി വിജയൻ സർക്കാർ മാറികഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കളക്ടറുടെ അന്വേഷണമല്ല, ജുഡീഷ്യൽ അന്വേഷണം ആണ് വേണ്ടതെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.
ഒരു തെളിവും ഇല്ലാത്ത സോളാർ കേസിൽ പോലും ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടവർ എന്തിനാണ് ഇപ്പോൾ ജുഡീഷ്യൽ അന്വേഷണത്തെ ഭയക്കുന്നതെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു. ബിന്ദുവിന്റെ കുടുംബത്തിന് സ്ഥിര ജോലി ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ബിന്ദുവിന്റെ വീട്ടിലെത്തിയ ചാണ്ടി ഉമ്മൻ ഉമ്മൻചാണ്ടി ഫൌണ്ടേഷനിൽ നിന്ന് അഞ്ച് ലക്ഷം രൂപ വീട് നിർമാണം പൂർത്തീകരിക്കാനായി നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നു. ആ തുക വരുന്നയാഴ്ച തന്നെ കൈമാറും എന്ന് ചാണ്ടി ഉമ്മൻ പ്രഖ്യാപിച്ചു.
തിരുവനന്തപുരത്തെ ഒരു ഡോക്ടർ മെഡിക്കൽ കോളേജിലെ ദുരവസ്ഥയെ കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹത്തെ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന സാഹചര്യമുണ്ടെങ്കിൽ ഇത് ജനാധിപത്യമല്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ സ്ഥിതിയും സമാനമാണ്. ഹോസ്റ്റലിന്റെ ദുരവസ്ഥ ജനങ്ങൾ കാണണം. ഹോസ്റ്റൽ കെട്ടിടത്തിൽ കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
മെഡിക്കൽ കോളജുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടികൾ സർക്കാർ സ്വീകരിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.