ഡൽഹി : രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സർവേയായ സ്വച്ഛ് സർവേക്ഷൺ ഫലം പ്രഖ്യാപിച്ചപ്പോൾ കേരളം വളരെയേറെ മുൻപിലാണ്. ഇതാദ്യമായാണ് കേരളത്തിൽ നിന്നുള്ള എട്ട് നഗരസഭകൾ ( കൊച്ചി , മട്ടന്നൂർ, തൃശൂർ, കോഴിക്കോട്, ആലപ്പുഴ, ഗുരുവായൂർ, തിരുവനന്തപുരം, കൊല്ലം കോർപ്പറേഷനുകൾ) രാജ്യത്തെ മികച്ച 100 നഗരസഭകൾക്കുള്ളിൽ ഇടം പിടിക്കുന്നത്. കഴിഞ്ഞ വർഷം ആയിരത്തിനുള്ളിൽ പോലും ഒറ്റ നഗരസഭയും ഉണ്ടായിരുന്നില്ല എന്നിടത്താണ് കേരളം മാലിന്യസംസ്ക്കരണ രംഗത്ത് വൻ മുന്നേറ്റം നടത്തിയാതായി മനസിലാക്കേണ്ടത്.
ഇത്തവണ 82 നഗരസഭകൾ ആയിരത്തിലിടം പിടിച്ചു എന്നത് സംസ്ഥാനത്തെ മാലിന്യസംസ്ക്കരണ പ്രവൃത്തികൾക്കുള്ള അംഗീകാരമാണ്. 2023 ലെ ബ്രഹ്മപുരം സംഭവത്തിന് ശേഷം സർക്കാർ മാലിന്യസംസ്ക്കരണ രംഗത്ത് നടത്തിയ ശാസ്ത്രീയവും ഫലപ്രദവുമായ ഇടപെടലുകളുടെയും പ്രതിഫലനമായി ഇത് കാണാം.ചരിത്രത്തിലാദ്യമായാണ് മാലിന്യ സംസ്കരണത്തിന്റെ പേരിൽ ഇത്രയധികം മുന്നേറ്റത്തിനും പുരസ്ക്കാരങ്ങൾക്കും സംസ്ഥാനം അർഹത നേടുന്നത്.
കണ്ണൂരിലെ മട്ടന്നൂർ നഗരസഭയാണ് പ്രത്യേക വിഭാഗത്തിൽ അവാർഡ് നേടി ദേശീയ ശ്രദ്ധയാകർഷിച്ച് കേരളത്തെ മുന്നിലെത്തിച്ചത്. മാലിന്യ സംസ്കരണരംഗത്ത് നടത്തിയ ഫലപ്രദമായ മാറ്റങ്ങളാണ് മട്ടന്നൂർ നഗരസഭയ്ക്ക് പ്രത്യേക അംഗീകാരം ലഭിക്കാൻ ഇടയാക്കിയത്.
അജൈവ മാലിന്യശേഖരണം, സംഭരണം, സംസ്ക്കരണം എന്നിവ 100%ത്തിൽ എത്തിക്കാൻ മട്ടന്നൂർ നഗരസഭയ്ക്ക് കഴിഞ്ഞു. ഖരമാലിന്യ ശേഖരണ സംവിധാനങ്ങൾ, ദ്രവമാലിന്യ പരിപാലന സംവിധാനങ്ങൾ, ചിക്കൻ വേസ്റ്റ് റെണ്ടറിംഗ് പ്ലാന്റ്, സാനിട്ടറി മാലിന്യ സംസ്കരണം, ബയോ മെഡിക്കൽ മാലിന്യ സംസ്കരണ സംവിധാനങ്ങൾ, വേസ്റ്റ് ടു ആർട്ട്, വണ്ടർ പാർക്കുകൾ, IEC ബോധവൽക്കരണം, RRR സെൻ്റുകള്, ഗ്രീൻ പ്രൊട്ടോക്കോൾ പാലിച്ചുള്ള പരിപാടികൾ, ജല സ്ത്രോതസ്സുകളുടെ പരിപാലനം എന്നീ പ്രവർത്തനങ്ങളും മട്ടന്നൂരിനെ മികവിന്റെ കേന്ദ്രമാക്കി.
പിപിപി മാതൃകയിൽ പ്രവർത്തിക്കുന്ന 40 ടിപിഡി ചിക്കൻ റെൻഡറിംഗ് പ്ലാന്റിന്റെ സംസ്കരണ രീതികളും മട്ടന്നുരിന്റെ ശ്രദ്ധേയമായ നേട്ടത്തിന് വഴിതെളിയിച്ചു.സംസ്ഥാന ചരിത്രത്തിലാദ്യമായി 23 നഗരസഭകൾക്ക് ഗാർബേജ് ഫ്രീ സിറ്റി നക്ഷത്ര പദവി നേടാൻ കഴിഞ്ഞത് മാലിന്യനിർമാർജ്ജന മേഖലയ്ക്ക് എന്നപോലെ ടൂറിസത്തിന്റെ വികസനത്തിന് മുതൽക്കൂട്ടാവാനും കഴിയും എന്നതാണ് പ്രതീക്ഷ.
സ്വച്ഛ് സർട്ടിഫിക്കേഷനുകളില് ഇത്തവണ WATER+ നേടി തിരുവനന്തപുരം കോർപ്പറേഷനും, 3 നഗരസഭകൾക്ക് ODF++ ഉം, 77 നഗരസഭകൾക്ക് ODF+ സർട്ടിഫിക്കേഷനും ലഭിച്ചു. 2023 വരെയുള്ള കണക്കുകൾ പ്രകാരം കൽപ്പറ്റയ്ക്ക് മാത്രമാണ് ഉയർന്ന സർട്ടിഫിക്കേഷനായ ODF++ ലഭിച്ചത്.
സ്വച്ഛ് സർവേക്ഷൻ ദേശീയ ശുചിത്വ സർവേയുടെ ഘടകങ്ങൾക്കനുസൃതമായി നഗരസഭാതലത്തിൽ നടപ്പാക്കേണ്ട പ്രവർത്തനങ്ങൾ സമന്വയിപ്പിക്കുകയും, നിലവിലുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് മുന്നോട്ടു കൊണ്ടു പോയതും ശുചിത്വ മിഷന്റെ നേതൃത്വത്തിലായിരുന്നു .മാറിമാറി വന്ന ഐ എ എസ് ഉദ്യോഗസ്ഥരാണ് ശുചിത്വ മിഷന്റെ പവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഐ.എ.എസ്, മുൻ പ്രിൻസിപ്പൽ സെക്രട്ടറി തദ്ദേശ സ്വയം ഭരണ വകുപ്പ് ഡോ. ശർമിള മേരി ജോസഫ് ഐ.എ.എസ്, തദ്ദേശ സ്വയം ഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി അനുപമ ഐഎഎസ്, പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ചിത്ര എസ്. ഐ.എ.എസ്, നഗരകാര്യ ഡയറക്ടർ സൂരജ് ഷാജി ഐ.എ.എസ്, ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി.ജോസ് ഐ.എ.എസ് (റിട്ട), എന്നിവർ മാലിന്യ സംസ്കരണ മേഖലയിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു.
തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിൽ വരുന്ന ഇതര സ്ഥാപനങ്ങളായ ഹരിത കേരള മിഷൻ, കുടുംബശ്രീ, സി.കെ.സി.എൽ, കെ.എസ്.ഡബ്ല്യൂ.എം.പി എന്നീ സ്ഥാപനങ്ങളുടെ സേവനം സ്വച്ഛ് സർവേക്ഷൻ റാങ്കിംഗിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായിച്ചു.മട്ടന്നൂരിനെപ്പോലെ കേരളത്തിന്റെ ഓരോ മുക്കും മൂലയും മാലിന്യമുക്തം ആവുന്നിടത്താണ് പദ്ധതികളുടെ സമ്പൂർണ ആവിഷ്കാരം സാധ്യമാവുന്നത്.