കൊച്ചി : മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന് സൗബിന് ഷാഹിർ ഇന്ന് ഹാജരായില്ല. ഹാജരാകാനുള്ള സമയം കോടതി നീട്ടി നൽകിഎന്നും ഈ മാസം 27നു ഹാജരാകാൻ നിർദേശം നൽകിയതായതും പൊലീസ് പറഞ്ഞു.
പറവ ഫിലിംസ് പാര്‍ട്ണര്‍മാരായ ബാബു ഷാഹിറിനും ഷോണ്‍ ആന്റണിക്കും ഇതോടൊപ്പം നോട്ടീസ് നല്‍കിയിരുന്നു .സിനിമയില്‍ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിര്‍മ്മാതാക്കള്‍ ഏഴ് കോടി തട്ടിയെന്ന അരൂര്‍ സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
രണ്ടാഴ്ചക്കുള്ളില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് മരട് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കേസ് അന്വേഷണം തുടരാനായിരുന്നു ആദ്യം ഹൈക്കോടതി നിർദേശിച്ചിരുന്നത്. ഇതിനെ തുടർന്നാണ് പൊലീസ് മൂന്നുപേർക്കും നോട്ടീസ് അയച്ചത്.ഇന്ന് കോടതി ഹാജരാകാനുള്ള സമയം നീട്ടി നൽകി.
ലാഭവിഹിതം നല്‍കിയില്ലെന്ന പരാതിയിലാണ് പൊലീസ് കേസെ ടുതിരിക്കുന്നത്.സിനിമയുടെ നിര്‍മാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ കൈയില്‍നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ വിശ്വാസ വഞ്ചന കാണിച്ചുവെന്നുമാണ് പരാതി. എന്നാല്‍ ഇയാള്‍ വാഗ്ദാനം നല്കിയ പണം കൃത്യസമയത്ത് നല്‍കിയില്ലെന്നാണ് പ്രതി ചേർക്കപ്പെട്ട നിര്‍മാതാക്കള്‍ ആരോപിക്കുന്നത്. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങിയെന്നും അത് വലിയ നഷ്ടത്തിന് കാരണമായെന്നും നിര്‍മാതാക്കള്‍ ആരോപിക്കുന്നു. അതുകൊണ്ടാണ് പണം നല്‍കാത്തതെന്നാണ് നിര്‍മാതാക്കളുടെ വാദം.