.കൊട്ടാരക്കര : മഹാഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം വഴിപാട് നിർമ്മാണം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുത്ത് നേരിട്ട് നടത്തും. 2025 മെയ് 21ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിളിച്ചു ചേർത്ത ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർമാരുടെ യോഗത്തിലാണ് വഴിപാട് നിർമ്മാണം ഏറ്റെടുക്കാൻ തീരുമാനിച്ചത്.
തുടർന്ന് നടന്ന ബോർഡ് യോഗത്തിൽ ഉണ്ണിയപ്പ നിർമ്മാണ കൂട്ട് ഉൾപ്പെടെ നിശ്ചയിച്ച് ഉത്തരവായി. എന്നാൽ കൂട്ടുമായി ബന്ധപ്പെട്ട ചില അവ്യക്തതകൾ ഉണ്ടായിരുന്നതിനാൽ ഉണ്ണിയപ്പ നിർമ്മാണ കൂട്ടിൽ ഭേദഗതി വരുത്തുക മാത്രമാണ് ഇപ്പോൾ ഉണ്ടായത്.
ഭക്തജനങ്ങൾക്ക് ഗുണനിലവാരമുള്ള ഉണ്ണിയപ്പ വഴിപാട് പ്രസാദം നൽകുക എന്നതാണ് ഇതിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്ദേശിക്കുന്നത്. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം വഴിപാട് നിർമ്മാണം തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് ഏറ്റെടുത്ത് നടത്താൻ നിശ്ചയിച്ച ഉത്തരവ് റദ്ദാക്കിയതായുള്ള മാധ്യമ വാർത്തകൾ വസ്തുതാ വിരുദ്ധമാണ്.
കഴിഞ്ഞ ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കൽ, എരുമേലി, പന്തളം എന്നീ ദേവസ്വങ്ങളിലെ അപ്പം, അരവണ വഴിപാട് നിർമ്മാണം തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് എടുത്തിരുന്നു.