ആളിപ്പടരുന്ന ആഴക്കടൽ ;തുടർച്ചയായ കപ്പൽ ദുരന്തങ്ങൾ ഭീതി വിതയ്ക്കുന്നു

കോഴിക്കോട് : കേരള തീരത്തു അടുപ്പിച്ചു നടക്കുന്ന കപ്പൽ തീപിടുത്തങ്ങളിൽ ആശങ്ക ഏറുന്നു. വിഴിഞ്ഞത്തേക്ക് പുറപ്പെട്ട എം എൻ സി എന്ന കപ്പൽ കൊച്ചി തീരത്തു മുങ്ങിയതിന്റെ ആഘാതത്തിൽ നിന്നും മുക്തമാകുന്നതിനു മുൻപ് അടുത്ത കപ്പൽ ദുരന്തവും വന്നെത്തി.മെയ് 24 നാണ് ആദ്യ കപ്പൽ അപകടം നടന്നത്.ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തുനിന്ന് മുംബൈയിലെ നവഷേവ തുറമുഖത്തേക്ക് പോയ എംവി വാൻ ഹായ് 503 എന്ന കപ്പലാണ് കഴിഞ്ഞദിവസം തീപിടിച്ചത് .സിംഗപ്പൂരിൽ രജിസ്റ്റർ ചെയ്ത തായ്‌വാൻ കമ്പനിയുടെ കപ്പലാണിത് .തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് ആദ്യ പൊട്ടിത്തെറി ഉണ്ടായത് .കപ്പലിലെ കണ്ടെയ്നറുകൾ പൊട്ടിത്തെറിച്ച് അതിനുപിന്നാലെ കപ്പലിന് തീ പിടിക്കുകയായിരുന്നു. ബേപ്പൂരിനും അഴീക്കലിനും ഇടയിൽ കേരളത്തിന്റെ സമുദ്രാതിർത്തിയിൽ ആണ് അപകടം നടന്നത്.

കപ്പലിലുണ്ടായിരുന്ന 157 കണ്ടെയ്നറുകളിൽ അത്യന്തം അപകടകാരിയായ ഉൽപ്പന്നങ്ങളുണ്ടെന്ന വിവരം കേരളക്കരയെ ആകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് . കപ്പൽ നിലവിൽ ആരുടെയും നിയന്ത്രണത്തിലല്ല. കപ്പൽ ഇതുവരെ മുങ്ങിയിട്ടില്ല.കപ്പലിന് ഇടത് വശത്തേക്ക് ചരിവുമുണ്ട്. വിഴിഞ്ഞം പോർട്ട് സജീവമാകുന്നതിന്റെ ഇടയിലാണ് ഈ അപകടങ്ങൾ എന്നതും ആശങ്കയ്ക്ക് വഴി തെളിക്കുന്നു. അതിവേഗം തീ പിടിക്കുന്ന ഉത്പന്നങ്ങളാണ് വാൻ ഹായ് കപ്പലിൽ ഉള്ളത്.

തീപിടിച്ച കപ്പലിന്റെ പരമാവധി അടുത്തെത്തി വെള്ളം ചീറ്റി തീയണയ്ക്കാൻ ആണ് കോസ്റ്റ് ഗാർഡ് ശ്രമിക്കുന്നത്. പക്ഷെ കൂടുതൽ കണ്ടെയ്നറുകളിലേക്കു തീ പടരുന്നത് പൊട്ടിത്തെറി സാധ്യതയും കൂട്ടുന്നു. അതിനാൽ കപ്പലിന്റെ കൂടുതൽ അടുത്തേക്ക് പോകുന്നതും ബുദ്ധിമുട്ട് ആയി മാറിയിരിക്കുന്നു. ഏകദേശം 650 ഓളം കണ്ടെയ്നറുകൾ ആണ് കപ്പലിലുള്ളത് .കൂടാതെ കപ്പലിൽ 2000 ടൺ ഇന്ധനവും 240 ടൺ ഡീസലും ആണുള്ളത്.ആസിഡുകളും ഗൺ പൗഡറുകളും ലിഥിയം ബാറ്ററികളും അടക്കം അതീവ ഗുരുതരമായ രാസവസ്തുക്കളും ആയിട്ടാണ് കപ്പൽ എത്തിയത്.

കോസ്റ്റ് ഗാർഡിന്റെ കൂടുതൽ കപ്പലുകൾ രക്ഷാ പ്രവർത്തനത്തിനായി എത്തി ചേരുന്നുണ്ട്.സമുദ്ര പ്രഹരിയും ഐ എൻ എസ് സത്‌ലജും ഡോർണിയർ വിമാനങ്ങളും അപകട മേഖലയിൽ സജ്ജരാണ്.കത്തുന്ന കപ്പലിനെ ടോയ്‌റ്റെക് ഉപയോഗിച്ച് ഉൾക്കടലിലേക്കു മാറ്റാനുള്ള ശ്രമവും നടക്കുന്നു.കടലിൽ പതിച്ച കണ്ടെയ്നറുകൾ അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ കോഴിക്കോടിനും കൊച്ചിക്കും ഇടയിൽ തീരത്തടിയാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു.കപ്പലിൽ നിന്നുള്ള വിഷമയമാർന്ന എണ്ണ നമ്മുടെ മൽസ്യസമ്പത്തിനു ഭീഷണിയാകും.

കപ്പലിൽ നിന്നും കാണാതായ നാല് ജീവനക്കാരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നുണ്ട് . ചരക്ക് കപ്പൽ കത്തിയ സംഭവത്തിൽ ആശങ്ക തുടരുന്നു എന്ന് കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ള പറഞ്ഞു .രക്ഷാ ദൗത്യം ദുഷ്കരമാണ്. ഇനി ഒരു ദുരന്തത്തിന് സാക്ഷിയാവാൻ കേരളത്തിന്റെ തീരദേശത്തിനു കെല്പില്ല എന്നതും ഓർക്കേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *