തെഹ്റാൻ: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ഇറാനിയന്‍ ടിവിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഔദ്യോഗിക സ്ഥീരീകരണം രണ്ടു രാജ്യങ്ങളും നടത്തിയിട്ടില്ല .
ഇസ്രയേല്‍ മാധ്യമങ്ങള്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെന്ന് അറിയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരണം വന്നിട്ടില്ല. ഇസ്രയേലിലേക്ക് നടത്തിയ നാലാം തരംഗ ആക്രമണത്തിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെത്തിയതെന്ന് ഇറാന്‍ പ്രസ് ടി വി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇസ്രയേലിലെ ചാനല്‍ 12, യ്‌നെറ്റ് എന്നീ മാധ്യമങ്ങളാണ് ഇസ്രയേലും വെടിനിര്‍ത്തലിന് അംഗീകരിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തെ ’12 ദിവസത്തെ യുദ്ധ’മെന്ന് വിശേഷിപ്പിക്കാമെന്നും യുദ്ധം ഇതോടെ അവസാനിച്ചെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.എന്നാൽ ഖത്തറിൻ്റെ മധ്യസ്ഥതയിലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതെന്ന് സ്രോതസുകളെ ഉദ്ധരിച്ച് സിഎൻ റിപ്പോർട്ട് ചെയ്തു.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ അവകാശവാദത്തിനിടെയും ഇറാന്‍ ആക്രമണങ്ങള്‍ തുടര്‍ന്നിരുന്നു . ഇറാഖിലെ ഇമാം അലി വ്യോമപാതയിലെ റഡാര്‍ സംവിധാനം ആക്രമിക്കപ്പെട്ടെന്ന് അല്‍ സുമരിയ ടി വി നെറ്റ്‌വര്‍ക്കിനെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രവിശ്യാ തലസ്ഥാനമായ നസിരിയയ്ക്ക് അടുത്താണ് ഇമാം അലി വ്യോമപാത സ്ഥിതി ചെയ്യുന്നത്.
ഇറാനിൽ നിന്ന് ആറ് തരംഗ മിസൈലുകൾ തൊടുത്തുവിട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
മൂന്ന് പേർ മരിച്ചതായി ഇസ്രായേൽ ആംബുലൻസ് സർവീസ് അറിയിച്ചു.
വെടി നിർത്തൽ സംബന്ധിച്ചു ഇതുവരെ ഒരു കരാറും ഉണ്ടായിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു . വെടിനിർത്തലിന് മുമ്പ് ഇറാൻ അവസാനമായി മിസൈലുകൾ തൊടുത്തുവിട്ടതായി ഇറാന്റെ എസ്എൻഎൻ റിപ്പോർട്ട് ചെയ്തു .