ഓപ്പറേഷന്‍ സിന്ധുവിനായി വ്യോമ ഇടനാഴി തുറന്നു നല്‍കി ഇറാന്‍, ആദ്യവിമാനം ഇന്ന് രാത്രി ഇന്ത്യയിലെത്തും

ന്ത്യന്‍ ഒഴിപ്പിക്കല്‍ വിമാനങ്ങള്‍ക്കായി ഇറാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി തുറന്നുകൊടുത്തു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടക്കുന്നതിനാല്‍ ഇറാനിയന്‍ വ്യോമാതിര്‍ത്തി മിക്ക അന്താരാഷ്ട്ര വിമാനങ്ങളെയും കടത്തിവിടാതെ അടച്ചിട്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നതിനായി ഇന്ത്യയ്ക്ക് പ്രത്യേക ഇടനാഴിയാണ് അനുവദിച്ചിട്ടുള്ളത്.
സംഘര്‍ഷബാധിത ഇറാനിയന്‍ നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഏകദേശം 1,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍, കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഒഴിപ്പിക്കല്‍ പദ്ധതിയായ ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഡല്‍ഹിയില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ വിമാനം ഇന്ന് ഇന്ത്യന്‍ സമയം രാത്രി 11 മണിക്ക് ഇന്ത്യയിലെത്തും. രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ രാവിലെയും വൈകുന്നേരവുമായി ജൂണ്‍ 21നാണു ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ഇറാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ധു’ ജൂണ്‍ 18-ാണ് പ്രഖ്യാപിച്ചത്. സംഘര്‍ഷത്തില്‍ ചില ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന്, ടെഹ്റാനിലെ ഇന്ത്യന്‍ മിഷനുമായി ഇറാന്‍ വിദേശകാര്യ മന്ത്രാലയം നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ഡല്‍ഹിയിലെ ഇറാന്‍ എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയ്ക്ക് ഇന്ത്യ ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കുന്നു എന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 4,000-ത്തിലധികം ഇന്ത്യക്കാര്‍ ഇറാനില്‍ താമസിക്കുന്നുണ്ട്. അവരില്‍ പകുതിയും വിദ്യാര്‍ത്ഥികളാണ്. ടെഹ്റാനിലെ ഇന്ത്യന്‍ എംബസി വടക്കന്‍ ഇറാനില്‍ നിന്ന് 110 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുകയും ജൂണ്‍ 17 ന് അര്‍മേനിയയിലേക്ക് സുരക്ഷിതമായി കടക്കാന്‍ അവരെ സഹായിക്കുകയും ചെയ്തയായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *