ഖത്തറിലെയും ഇറാഖിലെയും യുഎസ് വ്യോമതാവളങ്ങളില്‍ ഇറാന്റെ മിസൈല്‍ പ്രഹരം

ത്തറിലെ അല്‍ ഉദൈദിലെയും ഇറാഖിലെയും അമേരിക്കന്‍ വ്യോമതാവളത്തിനു നേരെ ഇറാന്‍ വ്യോമാക്രമണം നടത്തി. ഖത്തറിലെ അമേരിക്കന്‍ താവളങ്ങള്‍ക്ക് നേരെ കുറഞ്ഞത് 10 മിസൈലുകളെങ്കിലും ഇറാന്‍ തൊടുത്തുവിട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാഖിന് നേരെ ഒരു മിസൈലും വിക്ഷേപിച്ചതായി ഒരു ഇസ്രായേലി പ്രതിരോധ ഉദ്യോഗസ്ഥന്‍ അല്‍-മോണിറ്ററിനോട് സ്ഥിരീകരിച്ചു.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ യുഎസ് സൈനിക സാന്നിധ്യമാണ് ഖത്തര്‍, തലസ്ഥാനമായ ദോഹയ്ക്ക് പുറത്തുള്ള അല്‍ ഉദൈദ് വ്യോമതാവളത്തില്‍ 8,000-ത്തിലധികം സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയിലെ ഐന്‍ അല്‍ അസദ് വ്യോമതാവളത്തിലും യുഎസ് സൈന്യം സാന്നിധ്യം നിലനിര്‍ത്തുന്നു.
ഖത്തര്‍ സമയം തിങ്കളാഴ്ച രാത്രി 7.30ഓടെയായിരുന്നു ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചുള്ള ഇറാന്റെ ആക്രമണം. ‘ബശാഇര്‍ അല്‍ ഫതഹ്’ എന്ന് പേരിട്ടാണ് അമേരിക്കന്‍ വ്യോമതാവളത്തിനു നേരെ രാത്രിയോടെ ആക്രമണം ആരംഭിച്ചത്.
ഇറാന്‍ ആക്രമണം നടത്തുമെന്ന മുന്നറയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഖത്തര്‍ വ്യോമപാത അടച്ചിരിക്കുകയാണ്. ഖത്തറിലെ പൗരന്മാരുടേയും താമസക്കാരുടേയും സുരക്ഷയാണ് പ്രധാനമെന്നും അതിനാലാണ് വ്യോമപാത അടക്കാനുള്ള തീരുമാനമെന്നും മന്ത്രാലയം അറിയിച്ചു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമാണ് നടപടിയെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. അറിയിപ്പ് വന്നതിന് പിന്നാലെയായിരുന്നു മിസൈല്‍ ആക്രമണം ഉണ്ടായത്.
ഖത്തര്‍ അടക്കമുളള രാജ്യങ്ങളില്‍ താമസിക്കുന്ന തങ്ങളുടെ പൗരന്‍മാരോട് രാജ്യം വിടാന്‍ നേരത്തെ അമേരിക്കയും ബ്രിട്ടനും നിര്‍ദേശിച്ചിരുന്നു.

ഫോര്‍ദോ ആണവ നിലയത്തില്‍ ഇസ്രായേല്‍ ആക്രമണം

റാനിലെ സുപ്രധാന ആണവ കേന്ദ്രമായ ഫോര്‍ദോയില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് യുഎസ് എയര്‍ബേസിന് നേരെ ഇറാന്‍ തിരിച്ചടിച്ചത്. ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങളും ആക്രമിച്ചതായി ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് വ്യക്തമാക്കി. ബൂഷഹ്ര്‍, അഹ്‌വാസ്, യസ്ദ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലെ മിസൈല്‍ സംഭരണ കേന്ദ്രം, മിസൈല്‍ ലോഞ്ചിങ് കേന്ദ്രം, ഡ്രോണ്‍ സംഭരണകേന്ദ്രം, വ്യോമപ്രതിരോധ ഉപകരണ ഉല്‍പാദന കേന്ദ്രം എന്നിവിടങ്ങളില്‍ ആക്രമണം നടത്തി കനത്ത നാശനഷ്ടമുണ്ടാക്കിയതായി ഇസ്രായേല്‍ പറയുന്നു. യസ്ദിലെ ഇമാം ഹുസൈന്‍ മിസൈല്‍ കേന്ദ്രം ആക്രമിച്ച് ഖുര്‍റംഷഹ്ര്‍ മിസൈലുകള്‍ നശിപ്പിച്ചതായി ഇസ്രായേല്‍ അവകാശപ്പെട്ടു. ഇസ്രായേല്‍ വ്യോമ സേനയുടെ 50 യുദ്ധ വിമാനങ്ങള്‍ ദൗത്യത്തില്‍ പങ്കെടുത്തു.
ഇതിനു മറുപടിയായി ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിലേക്ക് മിസൈലുകളും ഡ്രോണുകളും തൊടുത്ത് കനത്ത നാശനഷ്ടമുണ്ടാക്കിയതായി ഇറാന്‍ വൃത്തങ്ങള്‍ പറഞ്ഞു. തെല്‍ അവീവ്, ഹൈഫ നഗരങ്ങള്‍ക്കു പുറമെ, ഇസ്രായേലിലെ മറ്റു നഗരങ്ങളിലും മിസൈല്‍ പതിച്ചതായി ഇറാന്‍ അവകാശപ്പെട്ടു. എന്നാല്‍, ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *