ഓവൽ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരത്തിൽ ആവേശ വിജയവുമായി ഇന്ത്യ. അഞ്ചാം ദിനം വിജയമുറപ്പിച്ചിറങ്ങിയ ഇംഗ്ലണ്ടിന് ഇന്ത്യൻ ബോളർമാരുടെ മുന്നിൽ അടിതെറ്റുകയായിരുന്നു. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ ഇന്ത്യ അനായാസം വിജയത്തിലേക്ക് എന്ന് തോന്നിപ്പിച്ചെങ്കിലും റൂട്ടിന്റെ സെഞ്ച്വറി മികവിൽ രണ്ടാം ഇന്നിംഗ്സിൽ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. എന്നാൽ വിട്ടുകൊടുക്കാൻ ഇന്ത്യൻ ബോളർമാർ തയ്യാറാകാതെ വന്നതോടെ ജയം ഇന്ത്യയ്ക്കൊപ്പമാവുകയായിരുന്നു.
ആറ് റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. 374 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിനെ 85.1 ഓവറിൽ 367 റൺസിനാണ് ഇന്ത്യ ഓൾഔട്ടാക്കുകയായിരുന്നു. വിജയത്തോടെ പരമ്പര 2–2ന് സമനിലയിൽ അവസാനിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും നാല് വിക്കറ്റ് സ്വന്തമാക്കിയ പ്രസീദ്ധ് കൃഷ്ണയുമാണ് ഇന്ത്യയ്ക്ക് അത്ഭുത വിജയം സമ്മാനിച്ചത്.
അവസാന ദിവസമായ ഇന്ന് വിജയിക്കാന്‍ 35 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആറ് വിക്കറ്റ് നഷ്ടത്തിൽ 339 റണ്‍സെന്ന നിലയില്‍ ബാറ്റിം ഗ് ആരംഭിച്ച ഇംഗ്ലണ്ടിന് വേണ്ടി തകർപ്പൻ തുടക്കമാണ് ജാമി ഓവർടൺ സമ്മാനിച്ചത്. പ്രസീദ്ധ് കൃഷ്ണ എറിഞ്ഞ ആദ്യ രണ്ടു പന്തുകളും ബൗണ്ടറി കടത്തിയ ജാമി ഓവര്‍ട്ടണ്‍ ഇന്ത്യൻ ആരാധകരുടെ നെഞ്ചിടിപ്പേറ്റി.
98 പന്തുകൾ നേരിട്ട ഹാരി ബ്രൂക്ക് രണ്ടു സിക്സുകളും 14 ഫോറുകളും ഉൾപ്പടെ 111 റൺസെടുത്തു. 152 പന്തുകളിൽനിന്ന് ജോ റൂട്ട് 105 റൺസടിച്ചു. 12 ഫോറുകളാണ് റൂട്ട് ബൗണ്ടറി കടത്തിയത്. 106ന് മൂന്ന് എന്ന നിലയിൽനിന്ന് ഇംഗ്ലണ്ടിനെ 300 കടത്തിയാണ് ബ്രൂക്ക്– റൂട്ട് സഖ്യം പിരിഞ്ഞത്. ബെൻ ഡക്കറ്റ് (83 പന്തിൽ 54), ഒലി പോപ് (34 പന്തിൽ 27), സാക് ക്രൗലി (36 പന്തിൽ 14) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു പ്രധാന സ്കോറർമാർ.