തിരുവനന്തപുരം : മോഷണക്കുറ്റം ആരോപിച്ച് ദളിത് സ്ത്രീയെ പൊലീസ് സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ വ്യാജ പരാതി നല്കിയ സ്ത്രീക്കെതിരെ കേസെടുക്കണമെന്നു എസ്സി – എസ്ടി കമ്മീഷൻ ഉത്തരവിട്ടു .പീഡനത്തിന് ഇരയായ ബിന്ദുവിന്റെ പരാതിയിലാണ് നടപടി.കണ്ടോൺമെന്റ് എസിപി നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എസ് സി എസ് ടി കമ്മീഷന്റെ ഇടപെടൽ.
തിരുവനന്തപുരം അമ്പലമുക്കിൽ വീട്ടു ജോലിക്കു നിന്ന ബിന്ദുവിനെതിരെ ഉടമ ഓമന ഡാനിയേൽ മോഷണക്കുറ്റം ആരോപിച്ചാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വീട്ടിലുണ്ടായിരുന്ന തന്റെ രണ്ടരപ്പവൻ സ്വർണം ബിന്ദു കവർന്നെടുത്തു എന്നായിരുന്നു പരാതി.
പേരൂർക്കട പൊലീസ് ബിന്ദുവിനെ സ്റ്റേഷനിൽ എത്തിച്ച് മാനസികമായി പീഡിപ്പിക്കുകയുണ്ടായി .സംഭവം വാർത്തയായത്തിനു പിന്നാലെ എസ്ഐയെയും ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെയും സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ബിന്ദു മുഖ്യമന്ത്രിക്കും ഡിജിപിക്കു മടക്കം പരാതി നൽകിയതിനെ തുടർന്നായിരുന്നു നടപടി.ബിന്ദു നൽകിയ പരാതിയിലാണ് എസ് സി എസ് ടി കമ്മീഷൻ ഇപ്പോൾ ഓമന ഡാനിയലിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്.
പേരൂർക്കട എസ് എച്ച് ഒ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഉത്തരവ്. ഏപ്രിൽ 23നാണ് മോഷണക്കുറ്റം ആരോപിച്ച് ബിന്ദുവിനെ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. പിന്നീട് ഒരു ദിവസം സ്റ്റേഷനിൽ ഇരുത്തി പൊലീസ് പീഡനമുറകൾ പരീക്ഷിക്കുകയായിരുന്നു. ഒടുവിൽ വീട്ടിൽനിന്ന് മാല കണ്ടെത്തിയെന്ന് ഓമന ഡാനിയൽ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് ബിന്ദുവിനെ വിട്ടയച്ചത് .