കൊച്ചി: സിനിമയിലെ അശ്ലീല രംഗങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചെന്ന പരാതിയിൽ നടി ശ്വേതാ മേനോനെതിരെ തുടർനടപടി വേണ്ടെന്ന് ഹൈക്കോടതി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സ്റ്റേ. പരാതിക്ക് അടിസ്ഥാനമില്ലെന്ന് കോടതി കണ്ടെത്തൽ. സെൻസർ ബോർഡ് അംഗീകരിച്ച ദേശീയപുരസ്കാരം വരെ വാങ്ങിയ സിനിമകളിലാണ് താൻ അഭിനയിച്ചതെന്നും അതിനാൽ തന്നെ കേസ് അടിസ്ഥാനരഹിതമാണെന്നുമായിരുന്നു നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നടി ശ്വേതയുടെ ഹർജി. കേസ് അടിസ്ഥാനരഹിതമാണെന്നടക്കമുള്ള തരത്തിൽ നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് ശ്വേത മേനോൻ കോടതിയെ സമീപിക്കുന്നത്.
തുടർ നടപടികൾ പൂർണമായും തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവാണ് ജസ്റ്റിസ് വി ജി അരുൺ പുറത്തിറക്കിയത്. കേസിൽ കൂടുതൽ പ്രതികരണങ്ങൾ ഇപ്പോൾ നടത്താനില്ലെന്നാണ് കോടതി വ്യക്തമാക്കുന്നത്. സി ജെ എം കോടതിയുടെ നടപടിയെ വിമർശിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനുള്ള നിർദേശം നൽകുന്നതിന് മുമ്പ് എടുക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചില്ലെന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കുന്നത്.
തനിക്കെതിരായ നടപടി വസ്‌തുതകൾ പരിശോധിക്കാതെയാണെന്നാണ് ഹർജിയിൽ ശ്വേത പറയുന്നത്. രാജ്യത്ത് സെൻസർ ചെയ്‌ത ചിത്രങ്ങളിലൊക്കെ അഭിനയിച്ചതിന്റെ പേരിൽ പുരസ്കാരങ്ങൾ വരെ നേടിയ താൻ നിയമവിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ലെന്നും അവർ വ്യക്തമാക്കി. സിനിമയിലെ അശ്ലീലരംഗങ്ങളിൽ സാമ്പത്തിക ലാഭത്തിനായി അഭിനയിച്ചു എന്ന പരാതിയിലാണ് നടി ശ്വേതാ മേനോന്റെ പേരിൽ പൊലീസ് കേസെടുത്തിരിക്കുന്നത്.
തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിൽ എറണാകുളം സിജെഎം കോടതി നിർദേശത്തെത്തുടർന്ന് എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. എന്നാൽ താൻ നീലചിത്ര അഭിനയത്തിന്റെ പരിധിയില്ല ചിത്രം എന്നതും കോടതി പരിശോധിക്കും. സാങ്കേതികമായി കേസ് എടുക്കുന്നതിൽ പൊലീസും കുഴങ്ങിയ കേസായിരുന്നു. ഹർജിക്കാരന്റെ ആവശ്യം പലതവണ പൊലീസ് നിരാകരിച്ചതോടെയാണ് ഹൈക്കോടതിയെ ഹർജിക്കാരൻ സമീപിച്ചത്. താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ശ്വേതക്കെതിരെ പെട്ടന്നുയർന്ന ആരോപണം സംശയങ്ങൾ ഉയരുന്നതാണെന്നും സിനിമ മേഖല ചർച്ച ചെയ്യുന്നത്.
ലൈംഗിക ആരോപണങ്ങളോ കേസുകളോ നിലനിൽക്കുന്ന താരങ്ങൾ തിരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കണമെന്ന പൊതു അഭിപ്രായം വന്നതോടെ അമ്മയിലെ ചില മുതിർന്ന താരങ്ങൾ തിരഞ്ഞെടുപ്പ് മത്സരരംഗത്ത് നിന്ന് പിന്മാറിയിരുന്നു. ഇതിൽ നടൻ ബാബുരാജ് ഉൾപ്പെടയുള്ളവരും ഉൾപ്പെടും. ശ്വേതക്കെതിരെ ഉയർന്ന ആരോപണം മത്സരത്തിൽ നിന്ന് മാറ്റി നിർത്താനുള്ള ആസൂത്രണമാണെന്നാണ് ആക്ഷേപം ഉയരുന്നത്.