തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിൽ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടായി. നാല് ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കനത്തമഴയിൽ മൂന്നാറിൽ മണ്ണിടിച്ചിൽ ഉണ്ടായി. ബൊട്ടാണിക്കൽ ഗാർഡന് സമീപം ഇന്നലെ രാത്രി മണ്ണിടിഞ്ഞ് മൂന്നാർ സ്വദേശി മരിച്ച അതേസ്ഥലത്താണ് ഇന്ന് വീണ്ടും മണ്ണിടിഞ്ഞിരിക്കുന്നത്. ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ബൊട്ടാണിക്കൽ ഗാർഡന് സമീപം ദേശീയപാതയിൽ മണ്ണിടിഞ്ഞത്.
വാഹനത്തിൽ വരികയായിരുന്ന മൂന്നാർ സ്വദേശി ഗണേശൻ മണ്ണിനടിയിൽപ്പെട്ട് മരിച്ചിരുന്നു. ഇതേപ്രദേശത്ത് ഇന്ന് രാവിലെയും ഉച്ചയ്ക്കും മണ്ണിടിച്ചിൽ ഉണ്ടായി. റോഡിൽ മണ്ണും കല്ലും കുന്നുകൂടിക്കിടക്കുന്ന സ്ഥിതിയിലാണ്. ഗതാഗതം പുന:സ്ഥാപിക്കാൻ ദിവസങ്ങളെടുക്കും എന്നാണ് അധികൃതർ പറയുന്നത്. മൂന്നാർ ഗ്യാപ് റോഡിൽ ഗതാഗതം പൂർണമായും തടസപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയില്‍ മലവെള്ളപ്പാച്ചിലിനെ തുടർന്ന് കട്ടിപ്പാറയിലെ മണ്ണാത്തിയേറ്റ് മല ഇടിഞ്ഞുവീണിരുന്നു. താഴ്വാരത്ത് താമസിക്കുന്ന കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. എറണാകുളം ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. കനത്ത മഴയെതുടര്‍ന്ന് കണ്ണൂരില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു. മൂവാറ്റുപുഴയിലെയും തൊടുപുഴയിലെയും ജലനിരപ്പ് മുന്നറിയിപ്പ് നില പിന്നിട്ടതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. പാലക്കാട് പലയിടത്തും നെല്‍പാടങ്ങള്‍ വെള്ളത്തിനടിയിലാണ്.
കഴിഞ്ഞ വര്‍ഷം ജൂലൈ 30-നാണ് വയനാട് ദുരന്തം ഉണ്ടായത്. വയനാട് ജില്ലയിൽ മേപ്പാടി പഞ്ചായത്തിൽ 2024 ജൂലൈ 30-ന് മുണ്ടക്കൈ, ചൂരൽമല, അട്ടമല,പുഞ്ചിരിമറ്റം, എന്നിടങ്ങളിൽ പുലർച്ചയുണ്ടായ ഒന്നിലധികം ഉരുൾപൊട്ടലുകാളിൽ 403 പേര് മരിച്ചിരുന്നു. മഴ കനക്കും തോറും ജൂലൈ 30 ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് വയനാട് നിവാസികൾ. ജലനിരപ്പ് ഉയർന്നതിനാൽ കക്കയം ഡാം, പൊരിങ്ങല്‍ക്കുത്ത്, ചുള്ളിയാര്‍, മാട്ടുപ്പെട്ടി, ഷോളയാര്‍, പീച്ചി, തെന്മല പരപ്പാര്‍ ഡാമുകള്‍ തുറന്നു.
കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കനത്ത മഴയെ തുടർന്ന് കിഴക്കൻ വെള്ളത്തിൻ്റെ വരവ് കൂടി. കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാം സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്.
എറണാകുളത്തും കോട്ടയത്തും നിരവധി വീടുകൾ തകർന്നു. എറണാകുളം എടത്തല തേവക്കലിൽ മണ്ണിടിഞ്ഞ് വീട് തകർന്നു. തേവയ്ക്കൽ സ്വദേശി ലൈജുവിന്റെ രണ്ടര വർഷം മുൻപ് നിർമ്മിച്ച വീടാണ് തകർന്നത്. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ എറണാകുളം ജില്ലയിൽ 19 വീടുകൾക്കും, കോട്ടയത്ത് 172 വീടുകൾക്കും ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.
ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴ തുടരുകയാണ്. കേരള തീരത്ത് കാലവർഷ കാറ്റ് മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗത കൈവരിച്ചിരിക്കുന്നു. ഇതിനാൽ എല്ലാ ജില്ലകളിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ രാത്രി പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. വയനാട്, മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട മലയോര മേഖലയിൽ പ്രത്യേക ജാഗ്രത നൽകിയിട്ടുണ്ട്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണമായി ഒഴിവാക്കേണ്ടതാണ്.
ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞു ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.
സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്. ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്ക്കേണ്ടതാണ്.