ചെല്ലാനം തീരത്ത് 306 കോടി രൂപയുടെ ടെട്രാപോഡ് കടല്‍ഭിത്തിയുടെ രണ്ടാം ഘട്ട പദ്ധതിക്ക് അനുമതിയായി. നേരത്തെ വിഭാവനം ചെയ്തതു പോലെ കടല്‍ഭിത്തി പൂര്‍ത്തിയാക്കുന്നതിന് ഇനി അവശേഷിക്കുന്ന 3.6 കി.മീറ്റര്‍ നീളത്തില്‍ കൂടി ടെട്രാപോഡ് ഭിത്തി നിര്‍മ്മിക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം. കിഫ്ബിയുടെ പദ്ധതിയായി തന്നെ കടല്‍ ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കും. ഇതിനുള്ള പുതുക്കിയ ഭരണാനുമതി ഈയാഴ്ച തന്നെ നല്‍കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.
ചെല്ലാനം തീരത്ത് ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മ്മിക്കാത്ത ഭാഗത്തെ തീരസംരക്ഷണം കൂടി ഉറപ്പുവരുത്താനാണ് പ്രത്യേക പരിഗണനയോടെ രണ്ടാം ഘട്ടത്തിന് അനുമതി നല്‍കുന്നത്. 7.3 കി.മീറ്റര്‍ ദൈര്‍ഘ്യത്തില്‍ ടെട്രാപോഡ് കടല്‍ ഭിത്തിയുടെ ആദ്യഘട്ട നിര്‍മ്മാണം 2023 ല്‍ പൂര്‍ത്തിയാക്കിയിരുന്നു. 347 കോടി രൂപ ചിലവിലാണ് ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയത്. ഈ സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം ആദ്യമായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ചെല്ലാനത്ത് ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. 10 കി.മീറ്റര്‍ ദൂരം ടെട്രാപോഡും രണ്ട് ഭാഗങ്ങളില്‍ പുലിമുട്ടും നിര്‍മ്മിക്കാനാണ് പദ്ധതി തയ്യാറാക്കിയത്. പദ്ധതി മുന്നോട്ട് പോകവേ നിര്‍മ്മാണച്ചെലവില്‍ വന്ന വ്യത്യാസവും ഐ.ഐ.ടി റിപ്പോര്‍ട്ടും അടിസ്ഥാനമാക്കി 7.3 കി.മീറ്റര്‍ ദൂരം കടല്‍ ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ചെയ്തത്. ആദ്യ പദ്ധതി പ്രകാരം ഇനി കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ അവശേഷിക്കുന്ന ദൂരം കൂടി ടെട്രാപോഡ് പൂര്‍ത്തിയാക്കുന്നതിന് അതിവേഗം തുടര്‍ നടപടികള്‍ സ്വീകരിക്കും. ഇതിനായി 306 കോടി രൂപയുടെ ഡി.പി.ആര് തയ്യാറാക്കിയിട്ടുണ്ട്. ഈ വിശദ പദ്ധതി റിപ്പോര്‍ട്ട് ഉള്ളതിനാല്‍ ഭരണാനുമതി പുതുക്കി നല്കിയാല് മതിയാകും. പുതുക്കിയ പദ്ധതിക്ക് കിഫ്ബിയുടെ സാമ്പത്തികാനുമതിയും ഉടന്‍ ലഭ്യമാക്കും. ജലസേചന വകുപ്പ് സംസ്ഥാനത്ത് കണ്ടെത്തിയ പത്ത് ഹോട്ട്സ്പോട്ടുകളില്‍ ഏറ്റവും രൂക്ഷമായ കടലാക്രമണം നേരിടുന്ന പ്രദേശമാണ് ചെല്ലാനം.
ഇപ്പോഴത്തെ നിര്‍മ്മാണച്ചെലവ് കണക്കാക്കുമ്പോള്‍ ശരാശരി നൂറ് കോടി രൂപയാണ് ഒരു കി.മീറ്റര്‍ ദൂരം തീര സംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.