തട്ടിപ്പ് പണം ഉപയോഗിച്ച് സ്വർണവും സ്കൂട്ടറും വാങ്ങി; കുറ്റം സമ്മതിച്ച് ദിയയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാരികൾ

തിരുവനന്തപുരം: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും സംരംഭകയുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പിൽ കുറ്റം സമ്മതിച്ച് ജീവനക്കാരികൾ. ക്യൂആർ കോഡ് വഴി പണം തട്ടിയെന്ന് കടയിൽ നടത്തിയ തെളിവെടുപ്പിനിടെ മൂന്ന് ജീവനക്കാരികൾ അന്വേഷണ സംഘത്തോട് സമ്മതിക്കുകയായിരുന്നു. തട്ടിയെടുത്ത പണം മൂന്ന് പേരും പങ്കിട്ടെടുക്കുകയായിരുന്നു. കേസിലെ മൂന്ന് പ്രതികളില്‍ വിനീത, രാധാകുമാരി എന്നിവരാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്. 

40 ലക്ഷത്തിന്റെ തട്ടിപ്പാണ് ഇതേവരെ കണ്ടെത്തിയത്. തട്ടിപ്പ് പണം സ്വർണവും സ്കൂട്ടറും വാങ്ങാൻ ഉപയോഗിച്ചെന്നും പ്രതികൾ അന്വേഷണ സംഘത്തോട് പറഞ്ഞു. തട്ടിപ്പ് പണം ഉപയോഗിച്ച് വാങ്ങിയ സ്കൂട്ടറും സ്വർണവും കണ്ടുകെട്ടുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഇതിനായുള്ള നടപടികൾ തുടങ്ങി. രണ്ടാം പ്രതി രാധയുടെ സ്കൂട്ടർ കസ്റ്റഡിയിലെടുത്തു. 

ദിയാ കൃഷ്ണ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ദിയയുടെ ക്യുആര്‍ കോഡ് മാറ്റി കടയില്‍ തങ്ങളുടെ ക്യുആര്‍ കോഡ് വെച്ചതെന്ന് യുവതികള്‍ നേരത്തേ ആരോപിച്ചിരുന്നു. നികുതി വെട്ടിപ്പിന് വേണ്ടിയാണ് തങ്ങളുടെ അക്കൗണ്ടിലേക്ക് പണം വന്നതെന്നും പിന്നീട് പണം എടിഎമ്മില്‍നിന്ന് എടുത്ത് ദിയയ്ക്ക് എടുത്ത് നല്‍കിയിരുന്നെന്നും അവര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇന്നലെ നടത്തിയ ചോദ്യംചെയ്യലില്‍ അത് കള്ളമായിരുന്നുവെന്ന് യുവതികള്‍ അന്വേഷണസംഘത്തോട് തുറന്നുപറഞ്ഞു.

ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്. ദിയയുടെ കടയിൽ നിന്നും ജീവനക്കാരികള്‍ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് മൂന്നു ജീവനക്കാരികളുടെയും ബാങ്ക് രേഖകള്‍. ദിയയുടെ വിവാഹത്തിന് ശേഷം കടയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ജീവനക്കാരികളാണ്. സാധനങ്ങള്‍ വാങ്ങുന്നവരിൽ നിന്നും പണം ജീവനക്കാരികളുടെ ക്യൂആർ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചിരുന്നതെന്നും ഈ പണം ദിയക്ക് കൈമാറിയിട്ടില്ലെന്നുമായിരുന്നു പരാതി. 

Leave a Reply

Your email address will not be published. Required fields are marked *