തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്ത സമ്മേളനം; വോട്ടർ അധികാർ യാത്രയ്ക്ക് ബദലോ ?

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്ത സമ്മേളനം നാളെ നടക്കും. ന്യൂഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ നടത്തുന്ന വാർത്ത സമ്മേളനത്തിൽ വോട്ട് ചോർത്തൽ സംബന്ധിച്ച് രാഹുൽ ​ഗാന്ധി ഉന്നയിച്ച് ആരോപണങ്ങൾ ഉൾപ്പടെയുള്ള സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. ഓഗസ്റ്റ് 7 ന് രാ​ഹുൽ ​ഗാന്ധി വോട്ട് ചോരി എന്ന പേരിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ കർണാടകയിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ വൻ തോതിലുള്ള വോട്ട് മോഷണം നടന്നതായി ആരോപിച്ചിരുന്നു. പല തവണയായി ആയിരക്കണക്കിന് പേർ വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്തിലൂടെ വോട്ടുകൾ മോഷ്ടിക്കപ്പെട്ടു എന്ന് അദ്ദേഹം ആരോപിച്ചു.

വ്യാജ വിലാസങ്ങളും തെറ്റായ ഫോട്ടോകളും ഉൾപ്പെടുന്ന വോട്ടർ പട്ടികകൾ ഉണ്ടെന്നും ഒരേ വീട്ടിൽ പതിനെട്ടു മുതൽ ഇരുപത് വോട്ടർമാരുടെ പേരുകൾ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ രാഹുലിന്റെ ആരോപണങ്ങൾ അസംബന്ധവും അടിസ്ഥാനരഹിതവുമാണെന്ന മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രം​ഗത്തെത്തിയിരുന്നു.

1951 മുതൽ തന്നെ ഒരു വ്യക്തിക്ക് ഒരു വോട്ട് എന്ന നിയമം നിലവിലുണ്ടെന്നും, കമ്മീഷനെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവണതയാണെന്നും കമ്മീഷൻ പറഞ്ഞു. രാഹുൽ ഗാന്ധി ഉന്നയിച്ച അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന ഒരു ഔദ്യോഗിക പ്രഖ്യാപനം സമർപ്പിക്കണമെന്നും അല്ലെങ്കിൽ പൊതുവിൽ മാപ്പ് പറയണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. അതേസമയം ഓ​ഗസ്റ്റ് 17ന് ബിഹാറിൽ വോട്ട് അധികാർ യാത്ര തുട​ങ്ങാനിരിക്കുയാണ് രാഹുൽ.

വോട്ടർ അധികാർ യാത്രയിലൂടെ വോട്ടുമോഷണത്തിനെതിരായ നേരിട്ടുള്ള പോരാട്ടത്തിന് ബിഹാറിന്റെ മണ്ണിൽനിന്ന് തുടക്കം കുറിക്കുകയാണെന്ന്, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സാമൂഹികമാധ്യമമായ എക്‌സിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *