റേഷന്‍ തിരമറിക്ക് തടയിടാന്‍ ഇ-ത്രാസുമായി ഭക്ഷ്യവകുപ്പ്

റേഷന്‍ കടകളിലെ തിരിമറി തടയാന്‍ ഇ ത്രാസുമായി ഭക്ഷ്യവകുപ്പ്. ഇ ത്രാസിനെ ഇ പോസ് മെഷീനുമായി ബന്ധിപ്പിച്ച് തൂക്കത്തിലെ വെട്ടിപ്പ് തടയാനാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിനായി ഇ ടെന്‍ഡര്‍ നടപടി തുടങ്ങി.
ഇ പോസ് സംവിധാനം വന്നിട്ടും റേഷന്‍ തിരിമറിയും വെട്ടിപ്പും തുടരുന്നതായി റേഷനിങ് വിജിലന്‍സ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇ ത്രാസ് റേഷന്‍ കടകളില്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ 15,000 റേഷന്‍ കടകളിലും ഈ സംവിധാനം നടപ്പാക്കും. ഇ-ത്രാസനെ ഇ-പോസുമായി വയര്‍ മുഖേനയോ ബ്ലൂ ടൂത്ത് വഴിയോ ബന്ധിപ്പിക്കും. സാങ്കേതിക പ്രശ്‌നങ്ങള്‍ അപ്പപ്പോള്‍ പരിഹരിക്കാന്‍ എല്ലാ താലൂക്കിലും അഞ്ചുവര്‍ഷത്തേക്ക് കോള്‍ സെന്ററുമുണ്ടാകും. 33.50 കോടിയുടെ പദ്ധതിക്ക് ഈ സാമ്പത്തികവര്‍ഷത്തേക്ക് 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായാണ് പൊതുവിതരണ കേന്ദ്രങ്ങളില്‍ ഇ ത്രാസ് നടപ്പാക്കുന്നത്.
അതേസമയം, ഭക്ഷ്യ വകുപ്പ് നീക്കം വേണ്ടത്ര കൂടി ആലോചന ഇല്ലാതെ ആണെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍ പറഞ്ഞു. വേണ്ടത്ര പഠനം നടത്താതെ നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ റേഷന്‍ വിതരണം സ്തംഭിക്കാന്‍ വരെ സാധ്യതയുണ്ട്. ഇന്ത്യയില്‍ ഒരു സംസ്ഥാനവും ഇത് സംബന്ധിച്ച് ഒരു കൂടിയാലോചനയും നടത്തിയിട്ടില്ല. ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കിയ അന്നു മുതല്‍ സംസ്ഥാനത്തെ വ്യാപാരികള്‍ തൂക്കം സംബന്ധിച്ച് നിരവധി തവണ സര്‍ക്കാറിനോട് പരാതി പറഞ്ഞിട്ടും നടപടി എടുക്കാത്ത സര്‍ക്കാറാണ് ഇ ത്രാസ് നീക്കവുമായി വരുന്നത്. ഇത് അംഗീകരിക്കില്ല. വേണ്ടിവന്നാല്‍ കടകള്‍ ഉപേക്ഷിക്കാന്‍ പോലും വ്യാപാരികള്‍ തയാറാകും.
ത്രാസുകള്‍ ബന്ധിപ്പിക്കണമെന്ന് സര്‍ക്കാറിന് നിര്‍ബന്ധം ഉണ്ടെങ്കില്‍ സപ്ലൈകോയില്‍നിന്ന് കടകളിലേക്ക് തരുന്ന സാധനങ്ങള്‍ റേഷന്‍ കടയിലേക്കുള്ള ത്രാസുമായി ബന്ധിപ്പിക്കുന്ന നടപടിയാണ് ആദ്യം നടപ്പിലാക്കേണ്ടത്. എങ്കില്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടിയാലോചനയ്ക്ക് പോലും അസോസിയേഷന്‍ തയാറാവൂ. ഏഴു വര്‍ഷമായി കമീഷന്‍ വര്‍ധന ആവശ്യപ്പെട്ട് കട അടപ്പ് ഉള്‍പ്പെടെ നിരവധി സമരം ചെയ്ത വ്യാപാരികളോട് സാമ്പത്തിക പ്രയാസം മൂലമാണ് വര്‍ധിപ്പിക്കാത്തതെന്നു പറയുന്ന സര്‍ക്കാര്‍ ഇതിന് പെട്ടെന്ന് പത്തു കോടി രൂപ അനുവദിച്ചത് എങ്ങനെയാണെന്ന് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *