ഡിജിറ്റല്‍ സര്‍വകലാശാലയിലെ വൈസ് ചെയർമാൻ നിയമനത്തിനായി കൊണ്ടുവന്ന പുതിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണറുടെ പങ്കാളിത്തം പൂർണമായും വെട്ടി സർക്കാർ. ഗവര്‍ണര്‍ക്ക് പകരം ഇനിമുതൽ സര്‍ക്കാരായിരിക്കും വിസി സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുക. സര്‍ക്കാര്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍, സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍, സര്‍വകലാശാലാ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ്, യുജിസി എന്നിവയില്‍നിന്നുള്ളവരാകും സെര്‍ച്ച് കമ്മിറ്റി അംഗങ്ങള്‍.
അതോടെ വിസി പാനല്‍ നാമനിര്‍ദേശം സര്‍ക്കാര്‍ താത്പര്യപ്രകാരം മാത്രമായി മാറും. കേന്ദ്രസര്‍ക്കാര്‍ സ്വാധീനം യുജിസി പ്രതിനിധിയില്‍ ഒതുങ്ങും. സമിതിയിലെ ഭൂരിപക്ഷത്തിന്റ അഭിപ്രായപ്രകാരം പേര് ഗവര്‍ണര്‍ക്ക് നല്‍കണം. ഗവണ്‍മെന്റ് നിര്‍ദേശിക്കുന്ന പാനലിലുള്ള ഒരാളെ മാത്രമേ വിസിയായി ഗവണര്‍ക്ക് നിയമിക്കാനാകൂവെന്ന് എന്ന് സർക്കാർ പുതിയ ഓര്‍ഡിനന്‍സിലൂടെ ഉറപ്പാകുന്നു.
സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള അധികാരം ഗവര്‍ണര്‍ക്കായിരുന്നപ്പോള്‍ ഒരു വിദഗ്ധ അംഗത്തെ നാമനിര്‍ദേശം ചെയ്യാന്‍ രാജ്ഭവന് കഴിഞ്ഞിരുന്നു. ഇനിമുതൽ അധികാരം സംസ്ഥാന ശാസ്ത്രസാങ്കേതിക കൗണ്‍സിലിനാകും. ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ താത്പര്യം സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പില്ല.
ഇത് മുന്‍കൂട്ടി കണ്ടാണ് സെര്‍ച്ച് കമ്മിറ്റി രൂപവത്കരണത്തില്‍നിന്ന് സർക്കാർ ഗവര്‍ണറെ പൂർണമായും വെട്ടിയത്. നേരത്തേ നിയമസഭ പാസാക്കിയ സമാന ഭേദഗതി ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സര്‍വകലാശാലകളില്‍ നടപ്പാക്കാന്‍ തീരുമാനിച്ചുവെങ്കിലും ഈ ബില്ലിന് അന്ന് ഗവര്‍ണർ അംഗീകാരം നൽകിയിരുന്നില്ല.
സര്‍ക്കാരിന്റെ കണ്ണിലെ കരടായ ഡോ. സിസാ തോമസിനെ എത്രയും പെട്ടെന്ന് ഒഴിവാക്കാൻ നേരത്തെ സർക്കാർ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ ഈ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിക്കുമോ എന്നതില്‍ വ്യക്തതയില്ല. യുജിസിയുടെ 2025-ലെ കരട് ചട്ടത്തില്‍ സെര്‍ച്ച് കമ്മിറ്റിയുണ്ടാക്കേണ്ടത് ഗവര്‍ണറാണെന്നാണ് വ്യക്തമാക്കുന്നത്. കമ്മിറ്റിയില്‍ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍, യുജിസി പ്രതിനിധികളും വേണം. ഇത് പ്രാബല്യത്തില്‍വരും മുന്‍പ് ഡിജിറ്റല്‍ സര്‍വകലാശാല വി സി നിയമനത്തില്‍ പിടിമുറുക്കാനാണ് സര്‍ക്കാറിന്റെ നീക്കം.