തിരുവനന്തപുരം : ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊന്ന കേസിൽ പ്രതിയായ അമ്മാവന്റെ മൊഴി പുറത്ത്. കുട്ടിയെ കൊന്നത് താൻ അല്ല, ദേവേന്ദുവിന്റെ അമ്മ ശ്രീതുവാണ് കൊലപാതകത്തിനു പിന്നിൽ എന്നുമാണ് ഹരികുമാർ നൽകിയ മൊഴിയിൽ പറയുന്നത്. ഹരികുമാറിനെ പ്രതിയാക്കി കുറ്റപത്രം സമർപിക്കാൻ പൊലീസ് തയാറാകുന്നതിനിടെയാണ് മൊഴി പുറത്തുവന്നത്.
മൂന്നാഴ്ച മുൻപ് തിരുവനന്തപുരം റൂറൽ എസ്പി കെ.എസ്. സുദർശൻ ജയിൽ സന്ദർശിക്കാൻ എത്തിയപ്പോൾ പ്രതി ഹരികുമാർ അദ്ദേഹത്തെ കണ്ടിരുന്നു. കുഞ്ഞിനെ കൊന്നത് താൻ അല്ലെന്നും ശ്രീതുവാണ് കൊലപാതകം നടത്തിയതെന്നും തന്നെ പ്രതിയാക്കാനുള്ള നീക്കമാണ് ശ്രീതു നടത്തിയതെന്നും ഹരികുമാർ എസ്പിയോട് പറഞ്ഞതായാണ് വിവരം. തുടർന്ന് പൊലീസ് നടത്തിയ ചോദ്യംചെയ്യലിലും ഹരികുമാർ ഇതേ മൊഴി ആവർത്തിച്ചു.
എന്നാൽ ഹരികുമാർ പറഞ്ഞത് പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. മൊഴികളിൽ വൈരുധ്യം കണ്ടതോടെ ഹരികുമാറിനെയും ശ്രീതുവിനെയും നുണപരിശോധനയ്ക്ക് ഹാജരാക്കാൻ തീരുമാനിച്ചു. നേരത്തേ ദേവേന്ദുവിന്റെ അച്ഛനും ശ്രീതുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും ആദ്യ അന്വേഷണത്തിൽ ശ്രീതുവിനെതിരെ തെളിവുകൾ കണ്ടെത്താൻ സാധിച്ചില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
ജനുവരി 30നാണ് ബാലരാമപുരത്തെ വീട്ടിലെ കിണറ്റിൽ രണ്ടു വയസ്സുകാരി ദേവേന്ദുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. അമ്മാവൻ ഹരികുമാർ കുട്ടിയെ മുറിയിൽ നിന്നും എടുത്തുകൊണ്ടുപോയി കിണറ്റിൽ എറിയുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഹരികുമാറിനു സഹോദരിയോടുള്ള വഴിവിട്ട താൽപര്യത്തിൽ അവർ തയാറാക്കാത്തതിനു കുട്ടിയൊരു തടസ്സമായി കണ്ടത്തിനെത്തുടർന്നാണ് കൊലപാതകം എന്നതിലേക്ക് കടന്നതെന്നായിരുന്നു കാരണമായി പൊലീസ് കണ്ടെത്തിയിരുന്നത്.
എന്നാൽ ഇതല്ല ഹരികുമാർ സാധാരണ മാനസിക നിലയുള്ള ആളല്ലെന്നും കാലങ്ങളായി മരുന്നുകൾ ഉപയോഗിക്കുന്നുണ്ടെന്നുമുള്ള വിവരങ്ങളാണ് അന്ന് കണ്ടെത്തിയത്. പക്ഷേ ഇവർ പറയുന്ന മുഴുവൻ കാര്യങ്ങളും അന്വേഷണ സംഘം മുഖവിലയ്ക്കെടുത്തിട്ടില്ല. ഇനി നുണപരിശോധനയുടെ ഫലം കൂടി വന്നതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകൂ എന്നാണ് പൊലീസിന്റെ നിലപാട്.