ഹൈദരാബാദ്: പൊതുപരിപാടിയിൽ വെച്ച് ദളിത് ഗ്രാമമുഖ്യനെ ആന്ധ്രാപ്രദേശിലെ ബിജെപി എംഎൽഎ ജാതീയമായി അപമാനിച്ചുവെന്ന് ആരോപണം. എംഎൽഎ പി വി പാർത്ഥസാരഥിക്കെതിരെയാണ് ആരോപണം.പരിപാടിക്കിടയിൽ ഗ്രാമമുഖ്യൻ ദളിതനാണെന്ന് അറിഞ്ഞതോടെ സ്റ്റേജിലേക്ക് വിളിച്ചുകയറ്റുന്നതിന് പകരം താഴെ നിൽക്കാൻ എംഎൽഎ പറയുകയായിരുന്നുവെന്നാണ് ആരോപണം.
ആന്ധ്രയിലെ അധോനി മണ്ഡലത്തിലെ എംഎൽഎയാണ് പാർത്ഥസാരഥി. പരിപാടി നടന്നു കൊണ്ടിരിക്കെ സദസിലിരുന്നവരോട് എംഎൽഎ ഗ്രാമമുഖൻ എവിടെയെന്നു അന്വേഷിക്കുകയും സ്റ്റേജിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു.തുടർന്ന് ഗ്രാമമുഖൻ ക്രിസ്ത്യാനിയാണോ എന്ന് എംഎൽഎ ചോദിച്ചു. ഇതിന് ഗ്രാമമുഖ്യൻ ക്രിസ്ത്യാനിയല്ല എന്നും ദളിതനാണ് എന്നും തൊട്ടടുത്തുള്ള ടിഡിപി വനിതാ നേതാവ് മറുപടി നൽകി . ഇതിനെ തുടർന്ന് വേദിക്ക് അരികിലേക്കെത്തിയ ഗ്രാമമുഖ്യനോട് സ്റ്റേജിനു താഴെ നിൽക്കാൻ എംഎൽഎ പറയുകയായിരുന്നു. സംഭവത്തെ തുടർന്ന് വൻ പ്രതിഷേധമാണുയരുന്നത്.