ഗോവിന്ദന്റെ ആര്‍എസ്എസ് പരാമര്‍ശം തിരിച്ചടിച്ചു, തിരഞ്ഞെടുപ്പു ദിനത്തില്‍ വിവാദം കത്തിച്ച് യുഡിഎഫ്

സിപിഎം-ആര്‍എസ്എസ് ബന്ധം എണ്ണിപ്പറഞ്ഞ് കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പോളിംഗ് ദിനത്തിലും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വിവാദ ആര്‍എസ്എസ് പരാമര്‍ശം കത്തിച്ചു നിര്‍ത്തി യുഡിഎഫ് നേതാക്കള്‍. സിപിഎമ്മിന്റെ ആര്‍എസ്എസ് ബന്ധം ഗോവിന്ദന്റെ പ്രസ്താവനയോടെ മറനീക്കിയിരിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മാധ്യമ പ്രവര്‍ത്തകരോട് പറ്ഞ്ഞു.
സിപിഎമ്മിന്റെ ആദ്യ ജനറല്‍ സെക്രട്ടറി പി. സുന്ദരയ്യയുടെ രാജിക്കത്ത് ഉദ്ധരിച്ചാണ് വേണുഗോപാല്‍ കടന്നാക്രമണം നടത്തിയത്. ‘അടിയന്തരാവസ്ഥയെ നേരിടുന്നു എന്നതിന്റെ പേരില്‍ സാമ്രാജ്യത്വപക്ഷപാതിയായ ജനസംഘവുമായും ഫാഷിസ്റ്റ് സംഘടനയായ ആര്‍എസ്എസുമായും കൂട്ടുചേരുന്നതിനെ കേന്ദ്ര കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും അനുകൂലിച്ചിരിക്കുന്നു. ഇത് നമ്മുടെ പാര്‍ട്ടിക്ക് വലിയ ദോഷമുണ്ടാക്കും. നമ്മുടെ രാജ്യത്തെയും പുറത്തെയും ജനാധിപത്യ സമൂഹങ്ങളില്‍, സാമ്രാജ്യത്വവിരുദ്ധ, സോഷ്യലിസ്റ്റ് ശക്തികള്‍ക്കിടയില്‍ നമ്മള്‍ ഒറ്റപ്പെടും.’- സുന്ദരയ്യയുടെ ഈ വാക്കുകള്‍ ഇവരുടെ ആര്‍എസ്എസ് ബന്ധം വ്യക്തമാക്കുന്നതാണ്.
1977ല്‍ ആര്‍എസ്എസ് പിന്തുണയോടെയാണ് ആദ്യമായി പിണറായി വിജയനെന്ന സിപിഎം നേതാവ് നിയമസഭയില്‍ കയറിയത്. പാലക്കാട്ട് മത്സരിച്ച സിപിഎം സ്ഥാനാര്‍ത്ഥി ശിവദാസമേനോന്റെ പ്രചരണ പരിപാടിയില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനി പങ്കെടുത്തു. 1989ല്‍ കോണ്‍ഗ്രസിനെ അട്ടിമറിക്കാന്‍ സിപിഎം നേതാക്കള്‍ വി.പി.സിംഗിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചത് ചരിത്രമാണ്. 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎം- ബിജെപി സഖ്യം കേരളത്തില്‍ ഉണ്ടായിരുന്നെന്ന് ഓര്‍ഗനൈസറിന്റെ മുന്‍ എഡിറ്റര്‍ ബാലശങ്കര്‍ വെളിപ്പെടുത്തുകയുണ്ടായി.
ആര്‍ എസ് എസ് കാര്യാലയമായി രാജ്ഭവനെ മാറ്റിയിരിക്കുകയാണ് ഗവര്‍ണര്‍. ഒരു വാക്ക് കൊണ്ടോ നോക്കുകൊണ്ടോ പോലും ഗവര്‍ണറെയോ സംഘപരിവാറിയോ വേദനിപ്പിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. ആര്‍ എസ് എസ്സുമായി നേരത്തെ കച്ചവടമുറപ്പിച്ച്, ഗോവിന്ദന്‍ മാഷ് പറഞ്ഞ സത്യം വിവാദമായപ്പോള്‍ തിരഞ്ഞെടുപ്പിന്റെ തലേദിവസം തലയില്‍ മുണ്ടിടാനുള്ള ശ്രമമാണ് പിണറായി നടത്തിയതെന്ന് വേണുഗോപാല്‍ പറഞ്ഞു.

പഴയ സൗഹൃദം ഓര്‍മിപ്പിച്ചത് ബുദ്ധിപൂര്‍വമെന്ന് വി.ഡി. സതീശന്‍

അടിയന്തരാവസ്ഥ കാലത്ത് മാത്രമാണ് ആര്‍എസ്എസുമായി സഹകരിച്ചതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വാദം പൊള്ളയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവര്‍ത്തിച്ചു കുറ്റപ്പെടുത്തി. പഴയ സൗഹൃദത്തെക്കുറിച്ച ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഓര്‍ക്കാന്‍ കാരണമെന്താണ്. പണ്ട് നമ്മള്‍ ഒന്നിച്ചായിരുന്നു എന്ന് പഴയ പ്രണയിനിയോടുള്ള ഓര്‍മപ്പെടുത്തലാണ് ഇത്. ഇന്നലെ ഗോവിന്ദന്‍ പറഞ്ഞത് എന്ത് ലക്ഷ്യത്തിലാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും സതീശന്‍ അഭിപ്രായപ്പെട്ടു. ഡല്‍ഹിയിലെ ഏമാന്മാരെ സന്തോഷിപ്പിക്കലാണ് പിണറായിയുടെ ഇപ്പോഴത്തെ പ്രധാന ജോലിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി തങ്ങള്‍ക്ക് പിന്തുണ നല്‍കിയപ്പോള്‍ ഉണ്ടാകാത്ത വിവാദം ഇപ്പോള്‍ ഉണ്ടാക്കുന്നതെന്താണ് എന്ന് ചോദിച്ച സതീശന്‍ സിപിഎം ഇസ്ലാമോഫോബിയ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചു. ഇടതും വലത്തുമായി സിപിഎം തോളില്‍ കൈയിട്ടിരിക്കുന്നത് പിഡിപി യുമായും ആ സ്വാമിയുമായാണെന്നും സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *