ഡൽഹി : പാര്‍ട്ടിയുടെ പൊതു നിലപാടുകൾക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മധ്യപ്രദേശ് മുന്‍ എംഎല്‍എ ലക്ഷ്മണ്‍ സിങ്ങിനെ കോൺഗ്രസ് പുറത്താക്കി. മുതിര്‍ന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിങ്ങിന്റെ സഹോദരനാണ് ലക്ഷ്മണ്‍ സിങ്. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറ് വര്‍ഷത്തേക്കാണ് പുറത്താക്കിയത്. കോണ്‍ഗ്രസ് അച്ചടക്ക സമിതി മെമ്പര്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ആണ് പാർട്ടി നിലപാട് അറിയിച്ചത്.
ലോക്‌സഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിക്കെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചിതിനെ തുടർന്നാണ് നടപടി. പാർട്ടികത്ത് നിന്ന് വിമർശനങ്ങൾ ഉന്നയിക്കുന്നവർക്ക് ഇതൊരു താക്കീതാവട്ടെ എന്നാണ് ഇതിനെ കുറിച്ചുള്ള താരിഖ് അൻവറിന്റെ പ്രതികരണം.. പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രതികരണത്തില്‍ രാഹുല്‍ ഗാന്ധിയും സഹോദരീഭര്‍ത്താവ് റോബര്‍ട്ട് വദ്രയും പക്വതയില്ലാത്തവരാണെന്ന് ലക്ഷ്മണ്‍ സിങ് നേരത്തെ പ്രസ്താവന നടത്തിയിരുന്നു. പക്വതയില്ലാത്ത പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന് പറഞ്ഞ അദ്ദേഹം ബുദ്ധിപൂര്‍വ്വം പ്രതികരണങ്ങള്‍ നടത്താന്‍ രാഹുലിനെ ഉപദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ലക്ഷ്മണ്‍ സിങ്ങിന് കോണ്‍ഗ്രസ് സംസ്ഥാന ഘടകം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും നടപടി സ്വീകരിക്കുകയും ചെയ്തത്.
നേരത്തെ യു എസ് സന്ദര്‍ശനത്തില്‍ രാഹുല്‍ നടത്തിയ വിമര്‍ശനങ്ങളേയും ലക്ഷ്മണ്‍ സിങ് ചോദ്യം ചെയ്തിരുന്നു. വിദേശത്ത് പോകുമ്പോള്‍ ഒരിക്കലും രാജ്യത്തെ വിമര്‍ശിക്കരുതെന്നും അദ്ദേഹം ഉപദേശിച്ചു. വിദേശത്തായിരിക്കുമ്പോള്‍ ഇന്ത്യയെ വിമര്‍ശിക്കരുത്. നിങ്ങള്‍ പ്രതിപക്ഷ നേതാവാണ്. അടല്‍ ബിഹാരി വാജ്പേയി പോലും പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഒരിക്കലും ഇന്ത്യയെ വിമര്‍ശിച്ചിട്ടില്ലെന്നും, വിദേശ മണ്ണില്‍ പ്രസംഗിക്കുമ്പോള്‍ അദ്ദേഹം എപ്പോഴും ഇന്ത്യയെ പ്രശംസിച്ചിരുന്നുവെന്നും ലക്ഷ്മണ്‍ സിങ് പറഞ്ഞു. ഇതെല്ലാം നേതൃത്വത്തെ ചൊടിപ്പിച്ചവയാണ്.
സിന്ദൂർ വിദേശ പ്രതിനിധി സംഘത്തിലെ നേതാക്കളുടെ പരസ്യ പ്രതികരണത്തിൽ അതൃപ്തി നിലനിൽക്കുന്നതിനിടെയാണ് ലക്ഷ്മൺ സിങ്ങിനെ പോലുള്ള നേതാക്കൾക്കെതിരെ നടപടി തടുപ്പിക്കുന്നത്. ശശി തരൂരും ആനന്ദ് ശർമയും അമർസിങും സൽമാൻ ഖുർഷിദും ഉൾപ്പെടെയുള്ളവർ പല ഘട്ടങ്ങളിലായി കേന്ദ്രസർക്കാറിനെയും പ്രധാനമന്ത്രിയെയും പുകഴ്തിയിരുന്നു. അതിന് ന്യായമായി ഉന്നയിച്ചത് രാജ്യത്തെ പ്രതിനിധീകരിച്ച് പോവുമ്പോൾ എതിരഭിപ്രായം പറയുന്നത് ശരിയല്ലെന്നായിരുന്നു.
എന്നാൽ തരൂർ ഒഴികെയുള്ളവരുടെ കാര്യത്തിൽ അയഞ്ഞ സമീപനമാണ് കോൺഗ്രസ് നേതൃത്വം നിലവിൽ സ്വീകരിച്ചിരിക്കുന്നത്. ഏതെങ്കിലും തരത്തിൽ വിയോജിപ്പ് ഉണ്ടെങ്കിൽ അത്തരം കാര്യങ്ങൾ ആദ്യം പാർട്ടി ഫോറത്തിൽ ഉന്നയിക്കണം എന്നാണ് നേതൃത്വത്തിന്റെ നിർദേശം. ശശി തരൂരിനെ പോലും ഏറെക്കുറെ സംരക്ഷിക്കുന്ന തരത്തിലാണ് താരിഖ് അൻവറിന്റെ പ്രതികരണം. അതിനിടെ ലക്ഷ്മൺ സിങിനെ പോലുള്ളവർക്കെതിരെ നടപടി സ്വീകരിക്കുന്നത് പാർട്ടി നൽകുന്ന കൃത്യമായ സന്ദേശമായി വേണം വ്യാഖ്യാനിക്കാൻ.