എക്സാലോജിക്- സി എം ആർ എൽ ഇടപാട്-മുഖ്യമന്ത്രിയുടെ വാക്കുകൾ അവിശ്വസനീയമെന്ന് ഹർജിക്കാരൻ

കൊച്ചി : കരിമണൽ കമ്പനിയായ സിഎംആർഎലും വീണ തൈക്കണ്ടി ഡയറക്ടറുമായ എക്‌സാലോജിക് കമ്പനിയും തമ്മിലുള്ള ഇടപാടിൽ ഇടപെട്ടിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ വിശ്വാസത്തിലെടുക്കാൻ ബുദ്ധിമുട്ടാണെന്ന് ഹർജിക്കാരൻ. അനധികൃത സമ്പാദ്യം ഉണ്ടാക്കിയിട്ടില്ലെന്ന വാദം അവിശ്വസനീയവുമാണ് എന്നും ഹരജിക്കാരനായ മാധ്യമപ്രവർത്തകൻ.

സിഎംആർഎൽ–എക്സാലോജിക് ഇടപാടിനെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ, മുഖ്യമന്ത്രി സമർപ്പിച്ച സത്യവാങ്മൂലത്തിനുള്ള മറുപടി സത്യവാങ്മൂലത്തിലാണ് ഹർജിക്കാരനായ എം.ആർ.അജയന്‍ ഇക്കാര്യം പറയുന്നത്. അധികാര ദുര്‍വിനിയോഗവും അഴിമതിയും മറയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെ മറുപടിയെന്നും അധികാര ദുര്‍വിനിയോഗം ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യ ഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നതാണെന്നും എം ആർ അജയൻ പറയുന്നു.

സേവനം നല്‍കാതെയാണ് എക്‌സാലോജികിന് സിഎംആര്‍എല്‍ 1.72 കോടി രൂപ നല്‍കിയത് എന്ന് ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് നേരത്തെ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതിന് വ്യക്തമായ മറുപടി നൽകാൻ എതിർകക്ഷികൾക്ക് തയ്യാറായിട്ടില്ല. അവ്യക്തവും ഒഴിഞ്ഞുമാറുന്നതും രേഖകളുടെ പിൻബലമില്ലാത്തതുമാണ് ഇക്കാര്യത്തിലുള്ള മറുപടി. രേഖകളും സാക്ഷിമൊഴികളും എതിര്‍കക്ഷികള്‍ ഇതുവരെ നിയമപരമായി ചോദ്യം ചെയ്തിട്ടില്ലെന്നും മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു. അധികാര ദുര്‍വിനിയോഗത്തിന് നിയമപരമായ പരിരക്ഷ ആവശ്യപ്പെടാനാവില്ലെന്നും ഭരണഘടനാ സ്ഥാനത്തിരിക്കുന്നവര്‍ക്ക് വ്യക്തിപരമായി മറുപടി നല്‍കാന്‍ ബാധ്യതയുണ്ടെന്നുമാണ് ഹർജിക്കാരൻ ഉന്നയിക്കുന്ന വാദം.

നേരത്തെ ഹര്‍ജിയിലെ വാദങ്ങൾ പിണറായി വിജയനും വീണയും സത്യവാങ്മൂലത്തിലൂടെ നിഷേധിച്ചിരുന്നു. മകളുടെ കമ്പനിയുടെ പ്രവർത്തനങ്ങളിൽ ഇടപെടാറില്ലെന്നും ഇന്ററിം സെറ്റിൽമെന്റ് ബോർഡ് മുമ്പാകെയുള്ള കേസിൽ തങ്ങൾ കക്ഷിയായിരുന്നില്ല എന്നുമാണ് പിണറായി വിജയൻ വ്യക്തമാക്കിയിരുന്നത്. രണ്ടു കമ്പനികൾ തമ്മിലുള്ള സ്വകാര്യ ഇടപാടിൽ പൊതുതാൽപര്യമില്ലെന്നും അതിനാൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി നിലനിൽക്കില്ലെന്നുമായിരുന്നു പിണറായിയുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *