കൊച്ചി: നടി ശ്വേത മേനോനെതിരെ കേസ് എടുത്തു. അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചു എന്ന പേരിലാണ് കേസ്. ഐ ടി നിയമത്തിലെ 67 A പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലാണ് കേസ്. സിനിമയിൽ നഗ്നമായി അഭിനയിച്ച രംഗങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെയും അശ്ലീല സൈറ്റുകളിലൂടെയും പ്രചരിപ്പിച്ചെന്നും എഫ്ഐആറിലുണ്ട്. 1998 ജനുവരി 1 മുതൽ കുറ്റം ചെയ്തു വരികയാണെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. പ്രതി സാമ്പത്തിക ലാഭത്തിനു വേണ്ടിയും ഗൂഢ ഉദ്ദേശത്തോടും കൂടി സിനിമയിലും പരസ്യങ്ങളിലും അശ്ലീല രംഗങ്ങളിൽ അഭിനയിക്കുകയും അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്. കോടതി നിർദേശപ്രകാരമാണ് കേസ് എടുത്തതെന്ന് പോലീസ് പറഞ്ഞു.
പാലേരിമാണിക്യം. രതിനിര്‍വേദം, ശ്വേത മേനോന്‍റെ പ്രസവം ചിത്രീകരിച്ച ബ്ലെസി ചിത്രം കളിമണ്ണ്, ഒപ്പം ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യചിത്രവുമാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എഎംഎംഎ സംഘടന തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥിയാണ് നടി ശ്വേത മേനോൻ.