സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേത്; നിർണായക വഴിത്തിരിവ്

ജെയ്‌നമ്മ തിരോധാനക്കേസിൽ സുപ്രധാന വഴിത്തിരിവ്.  അറസ്റ്റിലായ ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്‌നമ്മയുടേതാണ് ഫൊറൻസിക് സംഘം സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനഫലത്തിലാണ്  സ്ഥിരീകരണം. ജെയ്‌നമ്മയെ സെബാസ്റ്റ്യൻ കൊലപ്പെടുത്തിയെന്ന സാധ്യതയ്ക്ക് ബലംപകരുന്ന തെളിവാണിത്.

വിവിധ പണമിടപാട് സ്ഥാപനങ്ങളിലായി സെബാസ്റ്റ്യൻ പണയംവെച്ച സ്വര്‍ണാഭരണങ്ങൾ ജെയ്‌നമ്മയുടേതാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ നേരത്തെ കണ്ടെത്തിയിരുന്നു.   സെബാസ്റ്റ്യന്റെ വീട്ടില്‍നടത്തിയ പരിശോധനയിലാണ് പിറകുവശത്തെ മുറിയില്‍നിന്ന് രക്തക്കറ കണ്ടെത്തിയത്. വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയില്‍ ശരീരാവശിഷ്ടങ്ങളും കണ്ടെടുത്തിരുന്നു. എന്നാല്‍, ശരീരാവശിഷ്ടങ്ങളുടെ ഡിഎന്‍എ പരിശോധനാഫലം വന്നിട്ടില്ല. അത് കൂടി വന്ന ശേഷമേ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ.

ബിന്ദു പദ്മനാഭന്‍, ജെയ്‌നമ്മ, ഐഷ എന്നീ മൂന്ന് സ്ത്രീകളെ ദുരൂഹസാഹചര്യത്തില്‍ കാണാതായ കേസിലാണ് സെബാസ്റ്റ്യന്‍ സംശയനിഴലിലുള്ളത്. ഇവര്‍ മൂന്നുപേരും കൊല്ലപ്പെട്ടിരിക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ബിന്ദു പദ്മനാഭന്റെ സ്വത്ത് കൈക്കലാക്കി മറിച്ചുവിറ്റ കേസിലാണ് സെബാസ്റ്റ്യന്‍ ആദ്യം അറസ്റ്റിലായിരുന്നത്. ബിന്ദുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യനെതിരേ പരാതി ഉയര്‍ന്നെങ്കിലും ഇതുമായി നേരിട്ട് ബന്ധപ്പെടുത്താവുന്ന ഒരു തെളിവും ലഭിച്ചിരുന്നില്ല.  

ഇതിനിടെയാണ് ഏറ്റൂമാനൂരിലെ ജെയ്നമ്മയുടെ തിരോധാനത്തിൽ സെബാസ്റ്റ്യന്‍ വീണ്ടും കസ്റ്റഡിയിലായത്. ഇതില്‍ സെബാസ്റ്റ്യനെതിരേ കേസെടുക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ  പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍നിന്ന് നിന്ന് സ്ത്രീകളുടേത് എന്ന് സംശയിക്കുന്ന ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുകയുംചെയ്തു എന്നാല്‍, ഇത് കാണാതായ സ്ത്രീകളില്‍ ആരുടേതാണെന്ന് സ്ഥിരീകരിക്കാനായില്ല. അതിനിടെയാണ് ഇപ്പോൾ രക്തക്കറ ജെയ്നമ്മയുടേതാണ് എന്ന് സ്ഥിരീകരിക്കുന്നത്. 

ഏറ്റുമാനൂര്‍ അതിരമ്പുഴ കോട്ടമുറി കാലായില്‍ വീട്ടില്‍ മാത്യുവിന്റെ ഭാര്യ നാൽപ്പത്തിയെട്ട് വയസ്സുള്ള ജെയിന്‍ മാത്യു എന്ന ജെയ്നമ്മയെ 2024 ഡിസംബര്‍ 23-നു രാവിലെയാണ്  വീട്ടില്‍നിന്ന് കാണാതായത്.  ഇവര്‍ സ്ഥിരമായി ധ്യാനകേന്ദ്രങ്ങളില്‍ പോകുകയും താമസിക്കുകയും ചെയ്തിരുന്നു. ധ്യാനകേന്ദ്രങ്ങളില്‍ വെച്ചാകാം സെബാസ്റ്റ്യനുമായി സൗഹൃദമായതെന്നാണു സൂചന. ഏറ്റുമാനൂര്‍ പോലീസെടുത്ത കേസ് നിലവില്‍ കോട്ടയം ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ജെയ്നമ്മയുടെ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സെബാസ്റ്റ്യനുമായുള്ള പരിചയം തെളിഞ്ഞത്. സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ ശരീരാവശിഷ്ടം കണ്ടെത്തിയത്. തുടര്‍ന്ന് സെബാസ്റ്റ്യനെതിരേ കൊലപാതകത്തിനു കൂടി കേസെടുത്തിരുന്നു. 

ഈ കേസിൽ ഏറെ നിർണായകമായ തെളിവാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന ഫൊറൻസിക് പരിശോധനാ ഫലം. മറ്റ് പരിശോധനാഫലം കൂടി വന്നാൽ മാത്രമേ ഇക്കാര്യത്തി. ഔദ്യോഗിക സ്ഥിരീകരണം വരൂ. എന്തായാലും മൂന്ന് സ്ത്രീകളുടേയും തിരോധാനത്തിന് പിന്നിൽ സെബാസ്റ്റ്യനുള്ള പങ്കിനെ കുറിച്ച് ഏറെക്കുറെ അന്വേഷണ സംഘത്തിന് വ്യക്തത വന്നിട്ടുണ്ട്. ഇനി ലഭിക്കാനുള്ള ശാസ്ത്രീയ പരിശോധനാ ഫലം കൂടി ലഭിച്ചാലേ അടുത്ത നടപടികളിലേക്ക് കടക്കാനാവൂ എന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *