രാമക്ഷേത്രത്തിന് പിന്നാലെ സീതാക്ഷേത്രവും വരുന്നു, മാതൃക പുറത്തിറക്കി ബീഹാര്‍ മുഖ്യന്‍

ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സീതാദേവിയുടെ ജന്മസ്ഥലമെന്ന് വിശ്വാസികള്‍ കരുതുന്ന സീതാമര്‍ഹിയിലെ പുനൗരാധാമില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃക ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പുറത്തിറക്കി. അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധിപ്പിച്ച് തീര്‍ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം.
മിഥിലയിലെ രാജകുമാരിയായ സീതാദേവിയുടെ ജന്മസ്ഥലം പുനൗരാധമാണെന്നാണു വിശ്വാസം. അയോധ്യ മാതൃകയില്‍ പുനൗരാധത്തെ വികസിപ്പിക്കാനാണു സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനായി 50 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയായാല്‍ അയോധ്യയുമായി കൂട്ടിയിണക്കി തീര്‍ഥാടക ഇടനാഴിയുള്‍പ്പെടെ പദ്ധതിയുണ്ട്. രാം- ജാനകി മാര്‍ഗ് എന്ന പേരില്‍ അയോധ്യയില്‍ നിന്ന് ഇവിടേക്കുള്ള റോഡിന്റെ നിര്‍മാണം ത്വരിതഗതിയില്‍ മുന്നേറുകയാണ്. അയോധ്യ- സീതാമര്‍ഹി വന്ദേഭാരത് എക്‌സ്പ്രസുകള്‍ വേണമെന്ന ആവശ്യവും നിതീഷ് മുന്നോട്ടുവച്ചിട്ടുണ്ട്.
സീതാക്ഷേത്ര നിര്‍മാണ പ്രക്രിയ വേഗത്തിലാക്കാന്‍ ഒരു ട്രസ്റ്റും സ്ഥാപിച്ചു. ഭാരതീയ പൈതൃകം വിളിച്ചോതുന്ന ക്ഷേത്രത്തില്‍ തീര്‍ഥാടകര്‍ക്ക് എല്ലാ ആധുനിക സൗകര്യങ്ങളും ലഭ്യമായിരിക്കും. വിശ്രമമുറി, ധര്‍മശാല, മ്യൂസിയം, വാഹനപാര്‍ക്കിങ് സൗകര്യം, പ്രാര്‍ഥനാ ഹാള്‍ തുടങ്ങിയ ക്ഷേത്രത്തിന്റെ ഭാഗമാണ്. മതനേതാക്കളും ഐഎഎസ് ഉദ്യോഗസ്ഥരും വാസ്തുവിദ്യാ വിദഗ്ധരും ഉള്‍പ്പെട്ട ട്രസ്റ്റാകും ക്ഷേത്ര നിര്‍മാണത്തിനു മേല്‍നോട്ടം വഹിക്കുക.

Leave a Reply

Your email address will not be published. Required fields are marked *