ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികളെ വിഷമിപ്പിച്ചതിന് മാപ്പ് ചോദിച്ച് ‘ചാന്തുപൊട്ട്’ തിരക്കഥാകൃത്ത്

‘ചാന്ത്പൊട്ട്’ സിനിമ മൂലം പരിഹാസത്തിനു പാത്രമാകേണ്ടി വന്നവരോട് മാപ്പ് ചോദിച്ച് ബെന്നി പി. നായരമ്പലം. ചാന്ത്‌പൊട്ട് എന്ന ചിത്രം ആരെയും വേദനിപ്പിക്കാനായി എഴുതിയതല്ല. തന്റെ ചിന്തകള്‍ ദുര്‍വ്യാഖ്യാനിക്കപ്പെട്ടതാണ്. അത്തരത്തിലുള്ളവരെ ചേര്‍ത്ത് നിര്‍ത്താന്‍ വേണ്ടിയുള്ള ഒരു ശ്രമമായിരുന്നു സിനിമ. അതിനെ മറ്റൊരു രീതിയില്‍ കണ്ട് ട്രാന്‍സ്ജെന്‍ഡേഴ്സിനെ കളിയാക്കാനുള്ള ഒരു ആയുധമാക്കി മാറ്റിയത് അന്നത്തെ സമൂഹത്തിലെ ചില മനോരോഗികള്‍ ആയിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാന്ത്‌പൊട്ട് എന്ന തന്റെ സിനിമയുടെ പേരില്‍ വിഷമിക്കേണ്ടി വന്ന എല്ലാവരോടുമായി താന്‍ മാപ്പ് ചോദിക്കുന്നു എന്നും ബെന്നി പി നായരമ്പലം ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.
ചിത്രത്തില്‍ ചിത്രത്തില്‍ സ്‌ത്രൈണതയുള്ള കഥാപാത്രമാണ് നായകന്‍. ദിലീപ് അഭിനയിച്ച ചിത്രം തിയെറ്ററുകളില്‍ ഹിറ്റായിരുന്നുവെങ്കിലും ട്രാന്‍സ്‌ജെന്‍ഡറുകള്‍ വലിയ രീതിയില്‍ വിഷമിക്കേണ്ടി വന്നിരുന്നു. ചാന്ത് പൊട്ട് എന്ന ചിത്രത്തിന്റെ പേര് പോലും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ കളിയാക്കാന്‍ ഉപയോഗിക്കപ്പെട്ടതില്‍ വിഷമമുണ്ടെന്നാണ് ബെന്നി പി. നായരമ്പലം വ്യക്തമാക്കിയത്.
ചിത്രത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെയല്ല ദിലീപ് അവതരിപ്പിക്കുന്ന്. സ്‌ത്രൈണത ദുരന്തമായി മാറുന്ന കഥാപാത്രമാണത്. എഴുത്തുകാരന്‍ എന്ന നിലയില്‍ പോസിറ്റീവ് ആയാണ് അത് കണ്ടത്. പക്ഷേ ചാന്തു പൊട്ട് എന്ന പേര് പോലും പരിഹസിക്കാനായി ഉപയോഗിച്ചതാണ് അവരെ വേദനിപ്പിച്ചത്. അതിനു കാരണം നമ്മുടെ സിനിമയായതില്‍ വളരെ സങ്കടം തോന്നിയിരുന്നു. സത്യത്തില്‍ പോസിറ്റീവായി നമ്മള്‍ കണ്ട കാര്യം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടപ്പോള്‍ ശരിക്കും വിഷമം വന്നു. താന്‍ മാത്രമാണ് ഇത്തരത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ കഥ പറയാന്‍ ധൈര്യപ്പെട്ടുള്ളൂ എന്ന് പറയുന്ന കത്തുകളെല്ലാം ആദ്യ കാലങ്ങളില്‍ ഈ കമ്യൂണിറ്റിയില്‍ നിന്നു തന്നെ ലഭിച്ചിരുന്നു. പക്ഷേ, ഈ പേര് വച്ച് കളിയാക്കലുകള്‍ വന്ന് തുടങ്ങിയപ്പോഴാണ് അവരെ അത് വേദനിപ്പിക്കാന്‍ തുടങ്ങിയത്. അവരും നമ്മളെപ്പോലൊരു ജെന്‍ഡര്‍ തന്നെയാണ്. ഒരു വ്യത്യാസവുമില്ല. എനിക്ക് പലപ്പോഴും കുറ്റബോധം തോന്നിയിട്ടുണ്ട്. വൃത്തി കെട്ട കുറേ ആളുകള്‍ അവരെ കളിയാക്കാന്‍ വേണ്ടി ആ വാക്ക് ഉപയോഗിച്ചു. അതില്‍ അവരോട് വിഷമമുണ്ട്. അങ്ങനെ സംഭവിച്ചതില്‍ വേദനിച്ചവരോട് ക്ഷമ ചോദിക്കുന്നു എന്നാണ് ബെന്നി പി. നായരമ്പലം വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *