സ്വർണവ്യാപാരിയിൽ നിന്ന് രണ്ടരക്കോടി രൂപ തട്ടിയ കേസിൽ പ്രതിയായ പൊലീസുദ്യോഗസ്ഥന് സസ്പെൻഷൻ

കോഴിക്കോട് :ജപ്തി നടപടി ഒഴിവാക്കിക്കൊടുക്കാമെന്നു പറഞ്ഞ് സ്വർണക്കട ഉടമയില്‍നിന്ന് 2.51 കോടി രൂപ തട്ടിയെടുത്തു എന്ന കേസിൽ പ്രതിയായ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കോഴിക്കോട് നോര്‍ത്ത് ട്രാഫിക് അസി. പോലീസ് കമ്മിഷണര്‍ കെ.എ. സുരേഷ്ബാബുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ കിരണ്‍ നാരായണന്‍ നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി.

സുരേഷ്ബാബുവിന്റെ ഭാര്യ മാനസ എന്ന് വിളിക്കുന്ന നുസ്രത്ത്, കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ബാലചന്ദ്രക്കുറുപ്പ് എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. കഴിഞ്ഞ ഫെബ്രുവരി 15-ന് കൊല്ലം ഈസ്റ്റ് പോലീസാണ് കേസെടുത്തത്.

കൊല്ലത്തെ എ ഐ ഇഷ ഗോള്‍ഡ് ഇന്ത്യ കമ്പനി ഉടമ അബ്ദുള്‍ സലാം നല്‍കിയ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തറിയുന്നത്. 2023-ലാണ് സംഭവം. അബ്ദുള്‍ സലാം ബിസിനസ് ആവശ്യത്തിലേക്കായി കൊല്ലത്തും പാരിപ്പള്ളിയിലുമുള്ള ബാങ്കില്‍നിന്ന് 49.25 കോടി രൂപ ഓവര്‍ ഡ്രാഫ്റ്റ് ലോണായി എടുത്തിരുന്നു. കോവിഡ് കാലത്ത് തുക തിരിച്ചടയ്ക്കാന്‍ പറ്റാതായി. ഇതോടെ കടം തിരിച്ചുപിടിക്കാൻ ട്രിബ്യൂണലിനെ ബാങ്ക് സമീപിച്ചു.

ജപ്തിനടപടികളിലേക്കു നീങ്ങുന്ന സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ സുഹൃത്തും മൂന്നാംപ്രതിയുമായ ഡോ. ബാലചന്ദ്രക്കുറുപ്പിനോട് പറഞ്ഞു. അദ്ദേഹമാണ് സുരേഷ്ബാബുവിനെ പരിചയപ്പെടുത്തിയത്.

52 കോടി രൂപയുടെ ബാധ്യത 25 കോടിയാക്കി കുറച്ചുകൊടുക്കാമെന്ന് ഇവര്‍ വാഗ്ദാനംചെയ്തു. ബാങ്കില്‍ മുന്‍കൂര്‍ അടയ്ക്കാനാണെന്നു പറഞ്ഞ് 2.51 കോടി രൂപ വാങ്ങി. എന്നാൽ ഇത് പറഞ്ഞപോലെ ഉപയോഗിച്ചില്ല. മാത്രമല്ല ബാങ്കിനെ സമീപിക്കുകയും ചെയ്തില്ലെന്ന് വ്യക്തമായതോടെ വിശ്വാസവഞ്ചന കാട്ടിയെന്ന് കാണിച്ചാണ് പരാതി നൽകിയത് .

രണ്ടാംപ്രതിയുടെ അക്കൗണ്ടിലേക്കാണ് പണം അയച്ചുകൊടുത്തത്. കേസ് പരിഹരിക്കാതെവന്നതോടെ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഇയാൾ പലകാരണങ്ങൾ പറഞ്ഞ് അത് വൈകിപ്പിച്ചു. മാത്രമല്ല വധിക്കുമെന്നും കള്ളക്കേസില്‍ കുടുക്കുമെന്നും പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് റിപ്പോര്‍ട്ട് നല്‍കിയതും ആഭ്യന്തരവകുപ്പ് നടപടിയെടുത്തതും. സുരേഷ്ബാബു ഹൈക്കോടതി മുന്‍പാകെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും പിന്നീട് ഇത് പിന്‍വലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *