ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാനെതിരേ ഇന്ത്യ നടത്തിയ പ്രത്യാക്രമണമായ ഓപ്പറേഷൻ സിന്ദൂറിനിടെ സൈനികർക്കു ഭക്ഷണവും കുടിവെള്ളവുമെത്തിച്ച ധീരനായ ബാലന്റെ പഠനച്ചെലവ് ഏറ്റെടുത്ത് കരസേന. ശ്വൻ സിംഗിന്റെ പഠനച്ചെലവാണ് ഇന്ത്യൻ സൈന്യത്തിന്റെ ഗോൾഡൻ ആരോ ഡിവിഷൻ ഏറ്റെടുത്തത്. ഫിറോസ്പുര്‍ കന്റോണ്മെന്റില് നടന്ന ചടങ്ങിൽ പടിഞ്ഞാറൻ കമാൻഡ് ജനറൽ ഓഫിസർ കമാൻഡർ ഇൻ ചീഫ് ലെഫ്. ജനറൽ മനോജ് കുമാർ കാടിയാർ ശ്വൻ സിംഗിനെ ആദരിച്ചു. ധീരനായ ബാലൻ എന്നു വിശേഷിപ്പിക്കുകയും ചെയ്തു.
അതിർത്തിയിൽ പാക്കിസ്ഥാനുമായി പോരാട്ടം തുടരുന്പോൾ താരാവാലി ഗ്രാമത്തിലെ സൈനികർക്ക് ഭക്ഷണവും കുടിവെള്ളവും എത്തിച്ചുനൽകിയിരുന്നത് ശ്വൻ സിംഗ് ആയിരുന്നു. കനത്ത ഷെൽ ആക്രമണവും വെയിവയ്പും നടക്കുന്നതിനിടെയിൽപ്പോലും ധീരനായ ബാലൻ ഭക്ഷണം, വെള്ളം, ചായ, പാൽ, ലസ്സി തുടങ്ങിയവ സൈനികർക്കു എത്തിച്ചുനൽകി.
തന്റെ മകന്റെ പ്രവൃത്തിയിൽ അഭിമാനിക്കുന്നുവെന്നും ആരും പറയാതെ തന്നെ ഇങ്ങനെയൊരു പ്രവൃത്തി ഏറ്റെടുത്തതിൽനിന്ന് അവന്റെ ദേശസ്നേഹം എത്രത്തോളം ഉണ്ടെന്ന് തിരിച്ചറിഞ്ഞുവെന്നും ശ്വന്നിന്റെ പിതാവ് പറഞ്ഞു. ഭാവിയിൽ ആരായിത്തീരണമെന്ന ചോദ്യത്തിന്, സൈന്യത്തിൽ ചേരണമെന്നും രാജ്യസേവനം ചെയ്യണമെന്നുമായിരുന്നു ശ്വൻ സിംഗിന്റെ പ്രതികരണം.