ചെന്നൈ: തിരുവനന്തപുരത്ത് നിന്ന് ഡൽഹിക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ചെന്നൈയില്‍ അടിയന്തരമായി ഇറക്കി. റഡാറിലെ തകരാറിനെ തുടര്‍ന്നാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് ചെയ്തത്. കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ. രാധാകൃഷ്ണന് തുടങ്ങിയ എം.പിമാരും വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരെല്ലാരും സുരക്ഷിതരാണെന്നും മറ്റ് ആശങ്കാ ജനകമായ സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.
എയര്‍ ഇന്ത്യയുടെ എഐ 2455 വിമാനമാണ് ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. വൈകിട്ട് 7.15ന് തിരുവനന്തപുരത്ത് നിന്ന് പറന്നുയരേണ്ട വിമാനം അരമണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. ഒരു മണിക്കൂര്‍ പറന്ന ശേഷം സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചെന്നൈയില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. ചെന്നൈ വിമാനത്താവളത്തിന് മുന്നില്‍ ഒരു മണിക്കൂര്‍ പറന്നതിന് ശേഷമാണ് വിമാനം അടിയന്തര ലാന്‍ഡിങ് . യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ദില്ലിയിലെത്തിച്ചു. വലിയ അപകടത്തില്‍ നിന്നാണ് രക്ഷപ്പെട്ടതെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വിമാനത്തിലുള്ള എം പിമാർ വ്യക്തമായി.
വിമാനം പറന്നുയർന്ന് ഏകദേശം ഒരുമണിക്കൂർ കഴിഞ്ഞപ്പോഴാണ് പൈലറ്റിന്റെ അറിയിപ്പ് ലഭിച്ചത് സാങ്കേതികത്തകരാറുണ്ട് എന്ന് കേട്ടപ്പോൾ ഞെട്ടിപ്പോയെന്ന് കെ സി വേണുഗോപാൽ എം പി പറഞ്ഞു. ചെന്നൈ വിമാനത്താവളത്തിനുമുകളിൽ പറന്ന് ഇന്ധനം തീരാറായപ്പോഴാണ് ലാൻഡിങ്ങിന് ശ്രമിച്ചത്. ലാൻഡിങ്ങിനായി ഇറങ്ങുമ്പോൾ റൺവേയിൽ മറ്റൊരുവിമാനമുണ്ടെന്ന അറിയിപ്പ് ലഭിച്ചുവെന്നും തുടർന്ന് വിമാനം വീണ്ടും മുകളിലേക്കുപറന്നു. ഇതോടെ സാങ്കേതികത്തകരാറിനപ്പുറം ആശയവിനിമയത്തിലും പ്രശ്നമുണ്ടെന്നറിഞ്ഞു. പൈലറ്റിന്റെ മനഃസാന്നിധ്യമാണ് തുണയായതെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിൽ ഇറങ്ങിയ ഉടൻ അധികൃതരെ വിളിച്ച് ശക്തമായഭാഷയിൽ പ്രതിഷേധമറിയിച്ചു. മാത്രമല്ല ഔദ്യോഗിക അന്വേഷണമാവശ്യപ്പെട്ട് പരാതിനൽകുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
വിമാനം ഒരുമണിക്കൂറിലേറെ വൈകിയാണ് പുറപ്പെട്ടതെന്ന് വിമാനത്തിലുണ്ടായിരുന്ന അടൂർ പ്രകാശ് എംപി പറഞ്ഞു. ചെന്നൈയിൽ അടിയന്തരമായി ലാൻഡ് ചെയ്യുന്നെന്ന് അറിയിച്ചിട്ട് വീണ്ടും ഒരുമണിക്കൂറോളം ആകാശത്ത് പറന്നത് കൂടുതൽ ഭീതിയുണ്ടാക്കിയെന്നും അടൂർ പ്രകാശ് പറഞ്ഞു. തിങ്കളാഴ്ച ദില്ലിയിൽനടക്കുന്ന പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധപരിപാടിയിൽ പങ്കെടുക്കാൻ പുറപ്പെട്ടതായിരുന്നു എംപിമാർ. ഇവരെക്കൂടാതെ തമിഴ്നാട് എംപി റോബർട്ട് ബ്രൂസും വിമാനത്തിലുണ്ടായിരുന്നു.
മുൻകരുതലെന്നനിലയിലാണ് വിമാനം വഴിതിരിച്ചുവിട്ട് ചെന്നൈയിൽ ഇറക്കിയതെന്നും സുരക്ഷാപരിശോധനയ്ക്കുശേഷം യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിച്ചുവെന്നു എയർ ഇന്ത്യ അറിയിച്ചു. വിമാനത്തിന് സാരമായ യന്ത്രക്കത്തകരാറുണ്ടെന്ന വാദവും ശക്തമാണ്. എംപിമാർ ഉൾപ്പെടെയുള്ള യാത്രക്കാർ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം മുന്നോട്ടു വെച്ചിട്ടുണ്ട്. സംഭവത്തിൽ വിമാനക്കമ്പനി ഖേദം പ്രകടിപ്പിച്ചുവെങ്കിലും അടിയന്തര ലാൻഡിങ്ങിന്റെ സാഹചര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.
അഹമ്മദാബാദ് വിമാന ദുരന്തം ഉൾപ്പെടെയുള്ളവ മുന്നിലുള്ളപ്പോൾ കൃത്യമായ ഇടപെടൽ വിമാനക്കമ്പനിയിൽ നിന്ന് ഉണ്ടായില്ല എന്ന യാത്രക്കാരുടെ ആശങ്ക വ്യോമയാനമന്ത്രാലയം ഗൌരവത്തിലെടുത്തു.. പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനുള്ള ഉത്തരവ് ഉടനുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്