അഹമ്മദാബാദ് : വിമാന അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട യാത്രക്കാരൻ വിശ്വാസ് കുമാർ ആശുപത്രി വിട്ടു. അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിശ്വാസിനെ അന്വേഷണ സംഘത്തിൻ്റെ നിർദ്ദേശ പ്രകാരം ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്.
അപകടത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പടെയുള്ള പ്രമുഖ നേതാക്കൾ ആശുപത്രിയിലെത്തി വിശ്വാസിനെ സന്ദർശിച്ചിരുന്നു. അപകടത്തെ കുറിച്ച് വിശ്വാസിന്റെ ഭാഗത്ത് നിന്ന് ഇനിയും വിവരങ്ങൾ അന്വേഷണ സംഘം ചോദിച്ചറിയുമെന്നാണ് വിവരം.
രാജ്യം നടുങ്ങിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ 294 പേര് മരിച്ചതായി സ്ഥിരീകരിച്ചു. രണ്ട് പതിറ്റാണ്ടിനിടെ രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വിമാനാപകടമാണ് അഹമ്മദാബാദില്‍ കഴിഞ്ഞ ദിവസമുണ്ടായത്. സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ 15 കിലോമീറ്ററകലെ ജനവാസ കേന്ദ്രത്തിലാണ് എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. മേഘാനി നഗറിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. മരിച്ചവരില്‍ ഹോസ്റ്റലിലുണ്ടായിരുന്ന 10 വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു.
അപകടത്തില്‍ പെട്ട വിമാനത്തില്‍ യാത്രക്കാരും ജീവനക്കാരുമുള്‍പ്പെടെ 242 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 241 പേരും അപകടസ്ഥലത്ത് തന്നെ മരിച്ചു. ബ്രിട്ടീഷ് പൗരന് വിശ്വാസ് കുമാര്‍ എന്ന യാത്രക്കാരന് മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വിമാനം തകര്‍ന്നുവീണ സ്ഥലത്തുണ്ടായിരുന്ന 29 പേരും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. 10 വിദ്യാര്‍ഥികള്‍ക്ക് പുറമെ 24 പ്രദേശവാസികളും കൊല്ലപ്പെട്ടു. ജനത്തിരക്കേറിയ മേഖലയിലാണ് വിമാനം വീണത് എന്നത് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38 നായിരുന്നു അപകടം. വിമാനം ഇടിച്ചിറങ്ങിയ കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണമായും കത്തിനശിച്ചു. ആശുപത്രികളിലെത്തിച്ചതില്‍ 80 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ബാക്കിയുള്ളവരെ തിരിച്ചറിയാനായി യാത്രക്കാരുടെ ബന്ധുക്കളില്‍ നിന്ന് ഡിഎന്‍എ ശേഖരിക്കുന്നുണ്ട്.