തിരുവനന്തപുരം: സിനിമ കോൺക്ലേവിൽ താൻ നടത്തിയ പ്രസംഗത്തിലുണ്ടായ വിവാദങ്ങളിൽ മറുപടിയുമായി അടൂർ ഗോപാലകൃഷ്ണൻ. സിനിമയ്ക്കായി സഹായം നൽകുന്നതിൽ യാതൊരു പരാതിയുമില്ലെന്ന് പറഞ്ഞ അദ്ദേഹം പണം നൽകുന്നത് നല്ലതാണെന്നും പരിചയമില്ലാത്തവരെ പരിശീലനം നൽകണമെന്ന് പറയുന്നതിൽ എന്താണ് തെറ്റെന്നും ചോദിച്ചു. മുൻപരിചയം ഇല്ലാത്തവർക്കാണ് പലപ്പോഴും സർക്കാർ സഹായം നൽകുന്നത്. മികച്ച ക്യാമറാമാന്മാരെ നിർത്തി പരിചയമില്ലാത്തവർ ക്രഡിറ്റെടുക്കുന്ന സാഹചര്യമാണ് ഇപ്പോൾ നടക്കുന്നതെന്ന് അടൂർ പറഞ്ഞു.
പലരും സിനിമയെടുക്കുന്നത് ക്യാമറാമാന്റെ സഹായത്താലാണ്. സിനിമയെടുക്കുന്ന വ്യക്തി കുറഞ്ഞത് ക്യാമറ, ലെൻസ്, ഫ്രെയിം എന്താണെന്ന് അറിയണം. അതറിയില്ലെങ്കിൽ സിനിമ പപ്പടമായി പോകും അടൂർ പറയുന്നു. പൊതുപണം സർക്കാർ ചിലവാക്കുമ്പോൾ അതിൽ കണക്കുണ്ടാകണം. വാരിക്കോരി എല്ലാവർക്കും കൊടുക്കുന്ന നയം നല്ലതല്ല. സ്ക്രിപ്റ്റ് പരിശോധിച്ചത് കൊണ്ടുമാത്രം നല്ല സിനിമ ഇറങ്ങില്ലെന്നും അടൂർ കുറ്റപ്പെടുത്തി.
കെ.എസ്.എഫ്.ഡി.സിക്ക് കൃത്മായ ബോധ്യം ഉണ്ടാകണം. വെറുതെ ഒരു കോടി രൂപ ചിലവാക്കുകയല്ല മികച്ച പോളിസിയെന്നും അടൂർ പറഞ്ഞു. ഞാൻ വരത്തനൊല്ലുമല്ല, സിനിമ മേഖലയിൽ 50 വർഷമായി നിലനിൽക്കുന്ന ആളാണ്. കൂകി വിളിച്ച ആ സ്ത്രീ ആരാണെന്ന് എനിക്ക് അറിയില്ല. കേവലപബ്ലിസിറ്റിക്കായി മാത്രമാണ് അവർ ബഹളമഉണ്ടാക്കിയത്.
വഴിയെ പോകുന്ന എല്ലാ സ്ത്രീകൾക്കും കയറി വർത്തമാനം പറയാനുള്ള വേദിയാണോ സിനിമ കോൺക്ലേവ്. അതും ഞാൻ സംസാരിക്കുമ്പോൾ, അവിടം ചന്തയല്ല, യാതൊരു ബന്ധവുമില്ലാത്ത സ്ത്രീ കയറി സംസാരിക്കുമ്പോൾ മന്ത്രി ഉൾപ്പെടയുള്ളവർ എന്തുകൊണ്ട് ഇടപെട്ടില്ലെന്നും അടൂർ ചോദിച്ചു. ഇന്ന് പത്രത്തിൽ വന്ന തലക്കെട്ടിൽ പട്ടികവിഭാഗക്കാരെ അധികഷേപിച്ചെന്നാണ് കണ്ടത്. ഞാൻ ആ പത്രത്തിൽ വിളിച്ച് പരാതി പറഞ്ഞെന്നും അടൂർ പ്രതികരിച്ചു.
ഞാൻ പട്ടികവിഭാഗക്കാരെ അധിക്ഷേപിച്ചിട്ടില്ലെന്നത് ഉറപ്പാണ്. എന്റെ പ്രസംഗത്തിൽ എവിടെയാണ് അത്തരമൊരു പ്രസ്താവനയെന്നും അടൂർ പറഞ്ഞു. തോന്നിയതൊക്കെ വിളിച്ചു പറയുവാനുള്ള വേദിയല്ല മാധ്യമങ്ങളെന്നും അടൂർ കുറ്റപ്പെടുത്തി. താൻ ഈ മേഖലയിൽ തൊഴിൽ ചെയ്യുന്ന ആളാണ് അതിനാൽ തന്നെയാണ് ആധികാരികമായി സംസാരിച്ചതെന്നും അടൂർ പ്രതികരിച്ചു. മന്ത്രി സിനിമയുടെ വിദഗ്ധനല്ല, അദ്ദേഹത്തിന് അറിയാത്തകാര്യവും എനിക്ക് അറിയുന്ന കാര്യവുമാണ് ഞാൻ സംസാരിച്ചതെന്നും അടൂർ പറഞ്ഞു.