തൃശൂർ ദേശീയപാതയിൽ 15 മണിക്കൂർ നീണ്ട ഗതാഗത കുരുക്ക്; രോഗികൾ ഉൾപ്പടെ കുടുങ്ങി

തൃശൂർ: അറ്റകുറ്റപണി നടക്കുന്ന തൃശൂർ ദേശീയപാതയിൽ 15 മണിക്കൂർ നീണ്ട ഗതാഗത കുരുക്ക്. ദീർഘദൂര യാത്രക്കാർ ദുരിതത്തിലായി. പ്രതിഷേധിച്ച് നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. അഞ്ച് കിലോമീറ്റർ താണ്ടണമെങ്കിൽ രണ്ടര മണിക്കൂർ കാത്തിരിക്കേണ്ട ഗതികേടെന്നാണ് യാത്രക്കാർ ആരോപിക്കുന്നത്. രോഗികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ദുരിതത്തിലാണ്. ഇന്നലെ രാത്രി 11 മണിയോടെയാണ് ഗതാഗത കുരുക്ക് തുടങ്ങിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ കുടുങ്ങി.

ഇന്നലെ രാത്രിയോടെ അടിപ്പാത നിർമ്മാണം നടക്കുന്ന മുരിങ്ങൂരിൽ തടിലോറി കുടുങ്ങിയിരുന്നു. കുഴിയിൽ ലോറി വീണാണ് അപകടം സംഭവിച്ചത്. ലോറിയിലെ തടികൾ റോഡിലേക്ക് വീണതോടെ ഗതാഗത കുരുക്ക് മുറുകുകയായിരുന്നു. തടിക്കഷ്ണങ്ങൾ മാറ്റാൻ പൊലീസും അഗ്നിരക്ഷാ സേനയും ശ്രമിച്ചെങ്കിലും ഗതാഗത കുരുക്കിന് ശാശ്വതമായ പരിഹരം കണ്ടില്ല. അപകടത്തിന് ശേഷം ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമാവുകയായിരുന്നു. ആശുപത്രിയിൽ പോകേണ്ടവരും വിമാനത്താവളത്തിലേക്കുള്ളവരും മരണാനന്തര ചടങ്ങുകളിൽ എത്തേണ്ടവരും ഉൾപ്പെടെയുള്ളവർ ഗതാഗതക്കുരുക്കിൽപ്പെട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *