80 കോടി രൂപ മുടക്കിയുള്ള ചങ്ങനാശേരി ജനറൽ ആശുപത്രി നവീകരണത്തിന് തുടക്കം
കോട്ടയം: കേരളത്തിന്റെ ആരോഗ്യമേഖലയ്ക്കെതിരേ അതിശക്തവും ആസൂത്രിതവുമായ ആക്രമണങ്ങൾ ഉണ്ടെന്നും അവയെ പൂച്ചെണ്ടായി സ്വീകരിക്കുന്നുവെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ചങ്ങനാശേരി ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഒരുവർഷം സൗജന്യ ചികിത്സയ്ക്കായി സർക്കാർ 1600 കോടിയോളം രൂപ ചെലവഴിക്കുന്നതിന് പുറമേ കിഫ്ബിയിലൂടെയും ആർദ്രം മിഷനിലൂടെയും വിപുലമായ വികസനപ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. കൂടുതൽ ശക്തമായി സാധാരണക്കാരെ ചേർത്തുപിടിച്ച് ആരോഗ്യമേഖലയെ ഉയർത്തുമെന്നും അതിനുദാഹരണമാണ് ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ ജനറൽ ആശുപത്രിയുടെ നവീകരണമെന്നും മന്ത്രി പറഞ്ഞു.
കിഫ്ബിയിലൂടെ 80.41 കോടി രൂപ മുടക്കിയാണ് അഞ്ചുനില ആശുപത്രി കെട്ടിടം ഉൾപ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങൾ ഒരുങ്ങുന്നത്. ആർദ്രം പദ്ധതിയിലൂടെ 2.05 കോടി രൂപ വിനിയോഗിച്ച് നടപ്പാക്കുന്ന അസ്ഥിരോഗ വിഭാഗം ഒ.പി., ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയിലൂടെ ഒരു കോടി രൂപ ചിലവഴിച്ചു നിർമിച്ച നേത്രരോഗ വിഭാഗം ഓപ്പറേഷൻ തിയേറ്റർ, 1.87 കോടി രൂപയുടെ മലിനജല സംസ്കരണ പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനവും ഫിസിയോതെറാപ്പി ബ്ലോക്കിന്റെ ശിലാസ്ഥാപനവും മന്ത്രി നിർവഹിച്ചു.