വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ക്രമക്കേടെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വാദം പൊളിഞ്ഞു. ബിജെപി നേതാവ് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വയനാട്ടില്‍ വ്യാപകമായ ക്രമക്കേടുകൾ ആരോപിച്ചിരുന്നു. മൈമൂന എന്ന വ്യക്തിക്ക് മൂന്ന് ബൂത്തുകളിൽ വോട്ട് എന്നായിരുന്നു ആരോപണം.ഏറനാട് മണ്ഡലത്തിലെ വോട്ടറായ മൈമൂനക്ക് 115, 135, 152 എന്നീ ബൂത്തുകളില്‍ വോട്ടുണ്ടെന്നായിരുന്നു ആരോപണം.
എന്നാൽ മൂന്ന് ബൂത്തുകളിലും പേരുള്ളത് വെവ്വേറെ മൈമൂനമാർക്കാണെന്നു അന്വേഷണത്തിൽ കണ്ടെത്തി. മൂന്നു പേരും മൂന്നു പഞ്ചായത്തുകളിൽ ആണ് താമസിക്കുന്നത്. അരീക്കോട്, കാവനൂർ, കുഴിമണ്ണ പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരാണിവര്‍. ഈ മൂന്നു പേർക്കും ഒരു ബൂത്തിൽ മാത്രമാണ് വോട്ടുള്ളത്. കാവനൂർ പഞ്ചായത്തിലെ മൈമൂനക്ക് വോട്ടുള്ളത് 115 നമ്പർ ബൂത്തിലാണ്, ക്രമനമ്പർ 778. കുഴിമണ്ണ പഞ്ചായത്തിലെ മൈമൂനക്ക് 152 നമ്പർ ബൂത്തിൽ, 541 ക്രമനമ്പറിൽ വോട്ട്. അരീക്കോട് പഞ്ചായത്തിൽ താമസിക്കുന്ന മൈമൂനയ്ക്ക് വോട്ട് 135 നമ്പർ ബൂത്തിൽ, 669 ക്രമനമ്പറിൽ വോട്ട്. ഇതോടെ ബി ജെ പി നേതാവ് അനുരാഗ് താക്കൂറിന്റെ ആരോപണം തെറ്റാണെന്നു തെളിഞ്ഞു. വയനാട് ലോക്സഭ മണ്ഡലത്തിൽ 93,000 വോട്ടുകൾ കൃത്രിമമായി ചേർത്തു എന്നായിരുന്നു ബിജെപി നേതാവ് അനുരാഗ് ഠാക്കൂർ ആരോപിച്ചത്.









