ന്യുഡൽഹി: എഐസിസി വിദേശകാര്യ വിഭാഗം ചെയർമാൻ സ്ഥാനം രാജിവച്ച് മുൻ കേന്ദ്രമന്ത്രി ആനന്ദ് ശർമ. സ്ഥാനം രാജിവച്ചെങ്കിലും കേൺഗ്രസ് പ്രവർത്തക സമിതി അംഗമായി അദ്ദേഹം തുടരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖർഗെയ്ക്കാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. കോൺഗ്രസിന്റെ വിദേശകാര്യ വിഭാഗം പുനഃസംഘടിപ്പിക്കാനും യുവക്കളെ നേതൃനിരയിലേക്ക് കൊണ്ടു വരാനും വേണ്ടിയാണ് രാജിയെന്ന് ആനന്ദ് ശർമയുടെ വിശദീകരണം.
ഇത്രയും കാലം വകുപ്പിന്റെ തലവനായി ഏൽപ്പിച്ചതിന്റെ നന്ദി പറഞ്ഞ അദ്ദേഹം കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നത് എഐസിസി വിദേശകാര്യ വിഭാഗം പ്രവർത്തനത്തിന്റെ തുടർച്ച ഉറപ്പാക്കുമെന്നും പറഞ്ഞു. 2018ലാണ് അവസാനമായി വിദേശകാര്യ വകുപ്പിന്റെ ദേശീയ സമിതി പൂനസംഘടിപ്പിച്ചത്.
“ഞാൻ നേരത്തെ സിപിയോടും ചെയർപേഴ്‌സൺ സിപിപിയോടും പറഞ്ഞതുപോലെ എന്റെ കാഴ്ചപ്പാടിൽ, കഴിവും വാഗ്ദാനവുമുള്ള യുവ നേതാക്കളെ കൊണ്ടുവരുന്നതിനായി കമ്മിറ്റി പുനഃസംഘടിപ്പിക്കേണ്ടതുണ്ട്. യുവ നേതാക്കളെ കൊണ്ടുവരുന്നത് കമ്മിറ്റിയുടെ പ്രവർത്തനത്തിൽ തുടർച്ച ഉറപ്പാക്കും,” അദ്ദേഹം കത്തിൽ കുറിച്ചു.
പാർട്ടിയിലെ ഏറ്റവും ഉയർന്ന തീരുമാനമെടുക്കൽ സമിതിയായ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കൂടിയാണ് ആനന്ദ് ശർമ്മ. ഏകദേശം നാല് പതിറ്റാണ്ടുകളായി അന്താരാഷ്ട്ര കാര്യങ്ങളിൽ കോൺഗ്രസിന്റെ നേതൃനിരയിൽ പ്രവർത്തിച്ചുവരുന്ന അദ്ദേഹം മുൻപ് ഇന്ത്യ-യുഎസ് ആണവ കരാറിന്റെ ചർച്ചകളിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. ആണവ വിതരണക്കാരുടെ ഗ്രൂപ്പിൽ ഇന്ത്യയ്ക്ക് മാത്രമായി പ്രത്യേക ഇളവുകൾക്ക് വേണ്ടിയും അദ്ദേഹം വാദിച്ചിട്ടുണ്ട്.