എറണാകുളം: കോതമംഗലത്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ, ആൺസുഹൃത്ത് റമീസ് അറസ്റ്റിൽ. പെൺകുട്ടിയുടെ ആത്മഹത്യ കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ. ആൺസുഹൃത്തിന്റെ വീട്ടിൽ പൂട്ടിയിട്ട് മതം മാറാൻ നിർബന്ധിച്ച് ഉപദ്രവിച്ചുവെന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനായ റമീസിനെതിരെയാണ് പരാതി. ശനിയാഴ്ചയാണ് ടിടിസി വിദ്യാർത്ഥിയായ സോന ഏൽദോസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സോനയും റമീസും തമ്മിൽ അടുപ്പത്തിലായിരുന്നു.
വിവാഹത്തിന് മുൻപ് സോനയെ റമീസ് വീട്ടിൽ കൊണ്ടുപോയെന്നും അവിടെ വെച്ച് ഉപദ്രവിച്ചെന്നും മതം മാറാൻ നിര്‍ബന്ധിച്ചെന്നുമാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്. സോനയുടെ കുടുംബം പരാതി നൽകിയതിനെ തുടർന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു.
ഇന്നലെയാണ് സോനയുടെ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. ആണ്‍സുഹൃത്തിനെ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സോന. സോനയെ സുഹൃത്തായ റമീസ് ഒരു ദിവം വീട്ടിൽ കൊണ്ടുപോയെന്നും റമീസിന്‍റെ ഉപ്പയും ഉമ്മയും ബന്ധുക്കള്‍ വഴി സോനയോട്, മതം മാറിയാൽ മാത്രമേ വിവാഹം കഴിക്കാൻ സാധിക്കുകയുള്ളു എന്ന് പറഞ്ഞു. മതം മാറാൻ തയ്യാറാകാതെ വന്നപ്പോള്‍ മര്‍ദിച്ചു. മതം മാറിയാൽ മാത്രം പോര, റമീസിന്‍റെ വീട്ടിൽ താമസിക്കണമെന്ന് നിര്‍ബന്ധിച്ചതായും ആത്മഹത്യ കുറിപ്പിൽ പറയുന്നു. റമീസിനെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.