ന്യൂഡൽഹി: വോട്ടര്‍ പട്ടിക ക്രമക്കേട് വിവാദത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും രാഹുൽ ഗാന്ധിക്കും നേർക്ക് നേർ. രാഹുൽ നേരിട്ട് ഒരു വിഷയത്തിലും ഇതുവരെ നേരിട്ട് പരാതി നല്കിയിട്ടില്ലെന്നും രേഖാമൂലം പരാതി നല്കിയില്ലെങ്കിൽ മാപ്പു പറയണമെന്നും കമ്മീഷൻ വ്യക്തമാക്കി. വിജയിക്കാമായിരുന്ന പല തെരഞ്ഞെടുപ്പുകളും പരാജയപ്പെട്ടതോടെയാണ് താൻ അന്വേഷണം തുടങ്ങിയതെന്ന് ഇന്ന് പുറത്തുവിട്ട വിഡിയോയിൽ രാഹുൽ പറയുന്നു. ഒരു മണ്ഡലം പഠിക്കാൻ തന്നെ ആറു മാസം എടുത്തു. ഈ സാഹചര്യത്തിൽ കമ്മീഷൻ ഉടൻ ഡിജിറ്റൽ ഡേറ്റ കൈമാറണമെന്നും രാഹുൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷനോട് 5 ചോദ്യങ്ങളും രാഹുല്‍ ഉന്നയിച്ചു.
- ഡിജിറ്റൽ പതിപ്പുകൾ നൽകാത്തത് എന്ത്? 2. വീഡിയൊ ദൃശ്യം നൽകാത്തത് എന്ത്? 3. തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ ലിസ്റ്റില് വ്യാപക ക്രമക്കേട് നടത്തിയത് എന്തിന്? 4. മറുപടി തരാതെ പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുന്നത് എന്തിന്? 5. ബിജെപിയുടെ ഏജൻ്റ് ആയി പ്രവർത്തിക്കുന്നത് എന്തിന്? ചോദ്യങ്ങൾക്കു കമ്മീഷൻ വ്യകതമായ മറുപടി നൽകണമെന്നും രാഹുൽ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലുകൾക്കു ശേഷം ചില സംസ്ഥാനങ്ങളിലെ ഇ- വോട്ടർ ലിസ്റ്റ് തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തു എന്നും പരാതി ഉയർന്നു. മഹാരാഷ്ട്ര, ബീഹാർ, ഹരിയാന മധ്യപ്രദേശ് രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാരുടെ വെബ്സൈറ്റിൽ പട്ടിക തുറക്കാനാകുന്നില്ല എന്നാണ് പരാതി.